തങ്ങളുടെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ, മാനേജ്മെന്റുകളും സർവ്വകലാശാലയും ചേർന്ന് സമ്മർദത്തിലാക്കാനുള്ള ശ്രമമാണിതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
തിരുവനന്തപുരം: എം ബി ബി എസ് (MBBS) അവസാന വർഷ പരീക്ഷയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച യോഗത്തിന്റെ മിനുട്സ് പുറത്തുവിട്ട കേരള ആരോഗ്യ സർവകലാശാലയ്ക്ക് എതിരെ എം ബി ബി എസ് വിദ്യാർത്ഥികൾ. തങ്ങളുടെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ, മാനേജ്മെന്റുകളും സർവ്വകലാശാലയും ചേർന്ന് സമ്മർദത്തിലാക്കാനുള്ള ശ്രമമാണിതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെയാണ് സർവ്വകലാശാല കോളേജ് പ്രിൻസിപ്പൽമാരുമായി നടത്തിയ ചർച്ചയുടെ മിനുട്സ് പുറത്തുവന്നത്. പരീക്ഷ നീട്ടിവെക്കാൻ ചോദിക്കുന്നത് ന്യായമായ സമയമാണന്നും, പരീക്ഷ മാറ്റിവെച്ച തെലങ്കാനയുടെ മാതൃക സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
മിനുട്ട്സ് പുറത്തു വിട്ട നടപടി വിദ്യാർഥികളുടെ മാനസിക സമ്മർദം കൂട്ടാനാണെന്ന് എം ബി ബി എസ് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. മാനേജുമെന്റുകളും സർവകലാശാലയും ചെലുത്തുന്ന വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നു പോകുന്നത്. ചോദിക്കുന്നത് അർഹമായ സമയം മാത്രമാണ്. തെലങ്കാന സ്വീകരിച്ച സമീപനം ഇവിടെയും സ്വീകരിക്കാം. സർവകലാശാലയുടെ വാദങ്ങൾ തെറ്റാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കോടതിയിൽ നിന്ന് അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേര്‍ത്തു.
അവസാന വർഷ എം ബി ബി എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലായിരുന്നു തീരുമാനം. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതി തള്ളിക്കൊണ്ടായിരുന്നു തീരുമാനം. പ്രിൻസിപ്പൽമാരുടെ യോഗത്തിന്റെ മിനിറ്റ്സിൽ ഇക്കാര്യം വ്യക്തമാക്കുന്നു. സപ്ലിമെന്ററി പരീക്ഷകൾ ഇനി അടുത്ത സെപ്തംബറിൽ മാത്രമേ നടത്തൂ. വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് സർവകലാശാല ആവശ്യപ്പെടുന്നു.
എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് പരീക്ഷ ബഹിഷ്കരിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ എം ബി ബി എസ് വിദ്യാർത്ഥികൾ പറയുന്നത്. മതിയായ ക്ലിനിക്കൽ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരിഭാഗം വിദ്യാർത്ഥികളും ഇന്നലെ നടന്ന ആദ്യ പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ക്ലിനിക്കൽ പോസ്റ്റിങ് നാല് മാസം പോലും തികച്ചു ലഭിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതേസമയം, തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സർവ്വകലാശാലയുടെ വിശദീകരണം.
ഞെട്ടിച്ച് എംബിബിഎസ് സമരം
സംസ്ഥാനത്ത് ആകെ 2915 അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥികളാണ് ഉള്ളത്. ഇതിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയില്ലെന്നാണ് സമരക്കാർ പറയുന്നത്. ഇവരുടെ അവശേഷിക്കുന്ന പ്രതീക്ഷ കോടതിയിലാണ്. എന്നാൽ ഏപ്രിൽ നാലിനാണ് കേസ് കോടതി പരിഗണിക്കുക. കൊവിഡ് കാരണം ക്ലിനിക്കൽ പോസ്റ്റിങ് വെട്ടിച്ചുരുക്കിയതാണ് വിദ്യാർത്ഥികളുടെ പരാതിയുടെ പ്രധാന കാരണം. മതിയായ അധ്യയനം ലഭിച്ചില്ലെന്നത് ന്യായമായ പരാതിയെന്ന് അധികൃതർ പറയുന്നു. എന്നാൽ നിസഹായരെന്നാണ് ആരോഗ്യ സർവ്വകലാശാല നൽകുന്ന വിശദീകരണം. പരീക്ഷ നടത്താനുള്ള തീരുമാനം ദേശീയ മെഡിക്കൽ കമ്മിഷന്റേതെന്നും വിശദീകരണത്തിൽ പറയുന്നു.
