ഉപ്പ് തിന്നവൻ എന്തായാലും വെള്ളം കുടിക്കും. തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കണമെന്നാണ് തന്‍റെ നിലപാടെന്നും എം സി ജോസഫൈൻ

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസ് വിവാദത്തിൽ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷൻ ആണെന്ന് ആവർത്തിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. യുവതി പരാതി നൽകിയാൽ തുടർനടപടികൾ അപ്പോൾ തീരുമാനിക്കുമെന്നും എം സി ജോസഫൈൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉപ്പ് തിന്നവൻ എന്തായാലും വെള്ളം കുടിക്കും. തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കണമെന്നാണ് തന്‍റെ നിലപാടെന്നും ജോസഫൈൻ പറഞ്ഞു. നിലവിൽ രേഖകളെല്ലാം ബിനോയ് കോടിയേരിക്കെതിരാണ്. പാസ്പോർട്ടിനും ബാങ്ക് രേഖകൾക്കും പുറമേ ബിഹാർ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്‍റെ അച്ഛൻ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും പുറത്ത് വന്നിരുന്നു. 

ഇന്ന് മുംബൈയിലെ ദിൻദോഷി സെഷൻസ് കോടതി ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബിനോയിക്കെതിരായ, കുട്ടിയുടെ ജനനസർട്ടിഫിക്കറ്റടക്കമുള്ള പുതിയ രേഖകൾ പുറത്തു വരുന്നത്. 

ഈ സാഹചര്യത്തിൽ ബിനോയിയെ തള്ളിപ്പറയുന്ന വനിതാ കമ്മിഷൻ പക്ഷേ, കേസിൽ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷൻ ആണെന്ന നിലപാട് തന്നെയാണ് ആവർത്തിക്കുന്നത്.