വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും, വാങ്ങിയ ഭൂമി തിരിച്ചു നൽകുമെന്ന് എം.സി കമറുദ്ദീൻ എംഎൽഎ
വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന് എംഎൽഎ വാദിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വഖഫ് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടതോടെ പ്രതിരോധത്തിലായി.
കാസർകോട്: തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും. കോഴിക്കോട് നടന്ന സമസ്ത മുഷാവറ യോഗത്തിൽ വാങ്ങിയ ഭൂമി തിരിച്ചുനൽകുമെന്ന് എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റ് അറിയിച്ചു. നിയമവിരുദ്ധമായി വഖഫ് ഭൂമി കൈമാറിയെന്ന് വഖഫ് ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സമസ്തയുടെ കീഴിലെ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്കൂൾ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനും മുസ്ലീംലീഗ് നേതാക്കൾ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു. എന്നാൽ ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നും വഖഫ് ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന് എംഎൽഎ വാദിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വഖഫ് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടതോടെ പ്രതിരോധത്തിലായി. തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേളാരിയിൽ നടന്ന സമസ്ത മുഷാവറ യോഗത്തിൽ ഭൂമി തിരിച്ചുനൽകുമെന്ന് എംഎൽഎ ചെയർമാനായ ട്രസ്റ്റ് സമസ്തയെ അറിയിച്ചു.
വഖഫ് ഭൂമി നിയമവിരുദ്ധമായി വിറ്റു, എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കേസെടുത്തേക്കും
വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വർഷം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് എംഎൽഎ ഉൾപ്പെടയുള്ള കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. ഭൂമി കൈമാറ്റം റദ്ദാക്കിയാലും എംഎൽഎ എംസി കമറുദ്ദീൻ അടക്കമുള്ലവർ നിയമനടപടി നേരിടേണ്ടി വരും.