ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ് സംബന്ധിച്ച പരാതി വിദഗ്ദ്ധ സമിതി അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ, വിശദ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ്. കാട്ടാക്കട സ്വദേശി സുമയ്യയുടെ പരാതി വിദഗ്ദ്ധ സമിതി അന്വേഷിക്കും. നിലവിലുള്ള വിദഗ്ദ്ധ സമിതി തന്നെ തുടരന്വേഷണം നടത്തണമോ, അതോ പുതിയ സമിതി രൂപീകരിക്കണമോ എന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും. ആരോപണവിധേയനായ ഡോ രാജീവിനെ സമിതിയിൽ നിന്ന് ഒഴിവാക്കണം എന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാല് ദിവസത്തിനുള്ളിൽ, പരിശോധന പൂർത്തിയാക്കി മറുപടി നൽകാം എന്നാണ് പരാതിക്കാരിക്ക് ആരോഗ്യവകുപ്പ് നൽകിയ ഉറപ്പ്. ഇന്നലെ ഡിഎച്ച്എസ് ഓഫീസിന്‌ മുന്നിൽ കുത്തിയിരുന്ന് പരാതിക്കാരി പ്രതിഷേധിച്ചതോടെയാണ് ആരോഗ്യവകുപ്പ് നടപടികൾ വേഗത്തിലാക്കിയത്. അതേസമയം ഡോ.രാജീവ് കുമാറിനെ പ്രതിയാക്കി കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം തുടരുകയാണ്. 2023 മാർച്ച് 22നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യയുടെ തൈറോഡ് ഗ്രന്ഥി ശസ്ത്രക്രിയ നടന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയയ്ക്കിടെ രക്തവും മരുന്നും നൽകാനുപയോഗിക്കുന്ന സെൽട്രൽ ലൈനിന്റെ ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.