ചർച്ചകൾക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം അടക്കം കോവിഡൊഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള സമരം മൂന്നാംദിവസത്തിലേക്കാണ് കടക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അധ്യാപകറടക്കമുള്ള സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചു. ഒപി, ഐപി സേവനങ്ങൾ ബഹിഷ്കരിക്കാനാണ് തീരുമാനം.
പിജി വിദ്യാർത്ഥികളുടെ സമരം തുടരുന്നതിനാൽ കുറവ് നികത്താൻ നഴ്സിങ് വിദ്യാർഥികളെ പോസ്റ്റ് ചെയ്യുന്നതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. നഴ്സിങ് കോളേജ് എസ്എഫ്ഐ യൂണിറ്റാണ് പ്രതിഷേധം അറിയിച്ചത്. തിങ്കളാഴ്ച ബഹിഷ്കരണ സമരം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും രംഗത്ത് വന്നു. അത്യാഹിതം, കോവിഡ് ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും തിങ്കളാഴ്ച ഇവർ ബഹിഷ്കരിക്കും.
സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചകൾക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം അടക്കം കോവിഡൊഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള സമരം മൂന്നാംദിവസത്തിലേക്കാണ് കടക്കുന്നത്. സമരത്തെ തുടർന്ന് പ്രധാന ചികിത്സാ വിഭാഗങ്ങളും ശസ്ത്രക്രിയകളും പരിമിതപ്പെടുത്തിയ നിലയിലാണ്. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരുടെ നിയമന നടപടികൾ നാളെ തുടങ്ങും. നാളെയാണ് അഭിമുഖം. ശമ്പള വർധനവിലെ അപാകതകൾ പരിഹരിക്കാനാവശ്യപ്പെട്ട് കെജിഎംഒഎയുടെ നിൽപ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.
