മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; സിബി വയലിനെ ഇഡി ചോദ്യം ചെയ്യുന്നു
അഞ്ചാം തവണയാണ് സിബി വയലിനെ ഇഡി കോഴിക്കോട് യൂണിറ്റ് ചോദ്യം ചെയ്യുന്നത്. സിബി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
കോഴിക്കോട്: വിദേശത്തുൾപ്പെടെ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളിൽ നിന്ന് പത്ത് കോടിയിലധികം തട്ടിയ കേസിൽ നിലമ്പൂർ മേരി മാതാ എഡ്യുക്കേഷൻ ഗൈഡൻസ് ട്രസ്റ്റ് എംഡിയും മലയോര വികസന സമിതി നേതാവുമായ സിബി വയലിനെ ഇഡി ചോദ്യം ചെയ്യുന്നു. അഞ്ചാം തവണയാണ് സിബി വയലിനെ ഇഡി കോഴിക്കോട് യൂണിറ്റ് ചോദ്യം ചെയ്യുന്നത്. സിബി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷനെയും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സിബി വയലിലിൻ്റെ സാമ്പത്തിക ഇടപാടുകളും മെഡിക്കൽ സീറ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുമാണ് ഇ ഡി അന്വേഷിക്കുന്നത്. ഈ കേസിൽ ഇയാളെ നേരത്തെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.