മെഡ് ലൈഫിന്‍റെ മരുന്ന് കച്ചവടം അനധികൃതം; ലൈസൻസ് റദ്ദാക്കിയത് നാല് മാസം മുമ്പ്
ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നും മെഡ് ലൈഫ് എന്ന കമ്പനി ലൈസൻസ് സമ്പാദിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത മരുന്ന് വിൽപന നിര്‍ബാധം തുടരുന്നത് നിയമവിരുദ്ധ മരുന്ന് വില്‍പ്പനയ്ക്ക് ഡ്രഗ്രസ് കണ്‍ട്രോള്‍ വിഭാഗം പൂട്ടിച്ച മെഡ് ലൈഫ് എന്ന കമ്പനി. ബെംഗളൂരു കേന്ദ്രീകരിച്ചാണ് മെഡ് ലൈഫിന്‍റ ഓണ്‍ലൈൻ മരുന്ന് കച്ചവടം. ഓണ്‍ലൈനിൽ മരുന്നു വാങ്ങുന്നവരുടെ വിവരങ്ങള്‍ കമ്പനികള്‍ ദുരൂപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നും മെഡ് ലൈഫ് എന്ന കമ്പനി ലൈസൻസ് സമ്പാദിക്കുന്നത്. ഇതിന്‍റെ മറവിൽ ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയും തുടങ്ങി. ഇതിനായും ആപ്പും തയ്യാറാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്ക ഗുളികകളും അബോര്‍ഷനുള്ള മരുന്നുകളും വ്യാപകമായി ഈ കമ്പനി വില്‍ക്കുന്നുണ്ടെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി. നാലുമാസം മുമ്പ് കമ്പനിയുടെ കൊച്ചിയിലെ ഓഫീസിന്‍റെ ലൈസൻസ് റദ്ദാക്കി. കമ്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ശക്തമായ തെളിവുകള്‍ നിരത്തി.
മെഡ് ലൈഫ് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്ന് വിതരണം നടത്തിതയിന് പിന്നാലെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം തലവന്‍ രവിമേനോന്‍ പറഞ്ഞു. മെഡ് ലൈഫ് മനുഷ്യന് കുഴപ്പം ഉണ്ടാക്കുന്ന മരുന്നുകള്‍ കൊടുക്കുകയാണെന്നും ഇതെല്ലാം കണ്ടെത്താന്‍ തങ്ങള്‍ക്ക് ആള്‍ക്കാര്‍ കുറവാണെന്നും രവി മേനോന്‍ പറഞ്ഞു. കേരളത്തില്‍ ലൈസൻസ് റദ്ദ് ചെയ്താലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കച്ചവടം നടത്തുമെന്നാണ് മെഡ് ലൈഫിന്‍റെ വെല്ലുവിളി. ബംഗളുരു കേന്ദ്രീകരിച്ചുള്ള മെഡ് ലൈഫിന്‍റെ മരുന്ന് കച്ചവടം നിയന്ത്രിക്കാൻ ഇവിടത്തെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന് സംവിധാനമില്ലെന്ന് സാരം .