മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ അടിച്ചു വീശാവുന്ന കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ അറിയിപ്പിൽ വിശദമാക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ വേനൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്.
മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ അടിച്ചു വീശാവുന്ന കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ അറിയിപ്പിൽ വിശദമാക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചില ഭാഗങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ മണിക്കൂറുകളിൽ ഭേദപ്പെട്ട മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിലനിൽക്കുന്നുണ്ട്. ഉച്ചയ്ക്ക് പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. നാളെ പാലക്കാട്, കാസർകോഡ് ഒഴികെയുള്ള ജില്ലകളിൽ മഴ പ്രവചിച്ചിരിക്കുകയാണ്.
കേരള തീരത്ത് ഞായറാഴ്ച രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. 0.8 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരയടിച്ചേക്കും. ഇതിന്റെ വേഗത സെക്കൻഡിൽ 35 സെന്റീമീറ്റർ മുതൽ 55 സെന്റീമീറ്റർ വരെ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
