ആദ്യമെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാൽ അവസാനം എത്തിച്ച 2 പേരുടെ നില അതീവ ഗുരുതരമാണ്. എല്ലാവരും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

കൊച്ചി: കളമശ്ശേരിയിൽ (Kochi kalamassery) നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി (NeST Electronics City) നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ (Accident) നാല് പേർ മരിച്ചു. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇവർ പശ്ചിമ ബംഗാൾ സ്വദേശികളാണെന്നാണ് വിവരം. മണ്ണിനുള്ളിൽ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. അവർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 7 തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളിൽ കുടുങ്ങിയതെന്നാണ് നിനരം. ഒരാൾ കൂടി കുടുങ്ങിയെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്.

രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയിലെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും എന്നാൽ അവസാനം എത്തിച്ചവരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും നേരത്തെ ആശുപത്രി അഥികൃതർ സ്ഥിരീകരിച്ചിരുന്നു. കൂടുതൽ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാൻ കഴിയാതെ പോയത്.

നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട എല്ലാവരും. അഞ്ച് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ പേർ കുടുങ്ങിയതായി അഭ്യൂഹം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവന്നതെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.