വൈദ്യുതി മുടങ്ങിയ സമയത്ത് മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കൊച്ചി: വൈദ്യുതി മുടങ്ങിയ സമയത്ത് മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. എളമക്കര പൊറ്റക്കുഴി മാക്കാപറമ്പിൽ മറിയം പൈലി (71) ആണ് മരിച്ചത്. സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുന്നതിനിടെ കത്തിയ മെഴുകുതിരി ഇവരുടെ വസ്ത്രത്തിലേക്ക് വീണ് തീപിടിക്കുകയായിരുന്നു. വലത് കൈയ്യും ഒരു കാലും തളർന്ന മറിയം, തീപ്പെട്ടി ഉപയോഗിച്ച് മെഴുകുതിരി കത്തിക്കുന്നതിനിടെ മടിയിലേക്ക് മെഴുകുതിരി വീഴുകയായിരുന്നു. നൈറ്റിയിൽ തീ വീണ് നിമിഷങ്ങൾക്കകം ആളി പടർന്നു. വർഷങ്ങളായി മറിയം ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. ശാരീരിക അസ്വസ്തകൾ കൂടുമ്പോൾ കൂനമ്മാവിൽ നിന്നും മൂത്ത സഹോദരിയെത്തിയാണ് ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നത്.
ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ 40 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ എളമക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



