സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടഞ്ഞ സർക്കാർ നടപടിയെ കെ. സുരേന്ദ്രൻ വിമർശിച്ചു. എന്നാൽ, ഡിവൈഎഫ്ഐ ഉൾപ്പെടെ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം ആശുപത്രികളിൽ അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകുമെന്നും ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കി.
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ലെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. പൊതിച്ചോറ് കഴിച്ചവരെല്ലാം അത് നൽകിയവർക്കാണ് വോട്ട് ചെയ്തിരുന്നതെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെയുള്ള പല നേതാക്കളും സഭ കാണുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് എപ്പോഴും നല്ലതാണ്. കാരണം നൽകുന്ന ഭക്ഷണം വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്താനും അത് കഴിക്കുന്നത് മൂലം യാതൊരുവിധ അപകടങ്ങളും ഉണ്ടാകാതിരിക്കാനും കൊടുക്കുന്നവർക്ക് കൃത്യമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന്റെ പേരിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനങ്ങൾ കൊണ്ടുവരാൻ നോക്കിയാൽ അത് കേരളത്തിൽ നടപ്പാകില്ലെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. കോവിഡ് കാലത്ത് തന്നെ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനങ്ങളെല്ലാം പൊളിഞ്ഞ് പാളീസായതാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് തങ്ങളുടെ ദുരഭിമാനം വെടിയുന്നതായിരിക്കും ഏറ്റവും നല്ലതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി
ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. വകുപ്പിന് അത്തരം ഒരു അംഗത്വം ആവശ്യമില്ല. അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.


