വോട്ട് ചെയ്യാനായി സ്വദേശങ്ങളിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തത് കേരളത്തിൽ രൂക്ഷമായ തൊഴിലാളി ക്ഷാമത്തിന് കാരണമാകുന്നു. ഈ പ്രതിസന്ധി നിർമ്മാണം, ഹോട്ടൽ, പ്ലൈവുഡ് തുടങ്ങിയ വിവിധ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചെറുകിട കരാറുകാരെ ഇത് വലിയ നഷ്ടത്തിലേക്ക് തള്ളിവിടുന്നു.
സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലടക്കം തൊഴിലാളി ക്ഷാമം രൂക്ഷമാകുകയാണ്. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനായി സ്വദേശങ്ങളിലേക്ക് പോയി മടങ്ങിയെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. നിര്‍മ്മാണ മേഖലക്ക് പുറമേ ഹോട്ടല്‍, പ്ലൈവുഡ് തുടങ്ങി സര്‍വ്വ മേഖലകളേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ തൊണ്ണൂറ് ശതമാനത്തിലേറെയും ജോലി ചെയ്യുന്നത് അതിഥി തൊഴിലാളികളാണ്. ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. വോട്ട് ചെയ്യാനായി ബംഗാളിലേക്ക് മിക്കവരും പോയത് ഏപ്രില്‍ ആദ്യ വാരം. അന്നു തൊട്ട് നിര്‍മ്മാണ മേഖലയുടെ താളം തെറ്റി. ഒന്നരമാസത്തിലേറെയായി ആ പ്രതിസന്ധി തുടരുകയാണ്. കോണ്‍ക്രീറ്റ് ,തേപ്പ്, പടവ് തുടങ്ങിയ ജോലികളൊക്കെ മുടങ്ങി.

കരാറുകാര്‍ തൊഴിലാളികളെ ബന്ധപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ട്. ഇതിൽ ചെറുകിട കരാറുകാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം തീര്‍ത്തു നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ഇവര്‍ വന്‍ നഷ്ടം സഹിക്കുകയാണ്. ഏറ്റെടുത്ത കരാര്‍ ജോലികളില്‍ മലയാളികള്‍ ചെയ്യുന്ന ഇലക്ട്രിക്ക്, പ്ലംബിങ്ങ് പോലുള്ളവ മാത്രമാണ് നടക്കുന്നത്. സമാന പ്രതിസന്ധിയിലൂടെയാണ് പ്ലൈവുഡ് മേഖലയും കടന്നു പോകുന്നത്. പെരുന്നാളിന് ശേഷം തൊഴിലാളികൾ മടങ്ങിയെത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.


