ഒരുമാസമായി ജോലിയില്ല, ട്രെയിൻ ടിക്കറ്റിനുള്ള പണത്തിന് നെട്ടോട്ടമോടി കേരളത്തിലെ അതിഥി തൊഴിലാളികള്‍
ഒരു മാസത്തിലേറെ ജോലിയില്ലാതെ ക്യാമ്പിൽ കഴിയുവർ ഇപ്പോൾ ടിക്കറ്റിനുള്ള ആയിരം രൂപ സംഘടിപ്പിക്കാൻ നെട്ടോട്ടത്തിലാണ്.
കണ്ണൂര്‍/ തിരുവനന്തപുരം: ട്രെയിൻ ടിക്കറ്റിന് പണമില്ലാത്തതിൽ സംസ്ഥാനത്ത് ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് വീട്ടിലേക്ക് മടങ്ങാനാകാതെ കുഴങ്ങിയിരിക്കുന്നത്. തെലങ്കാനയടക്കം സ്വന്തം ചിലവിൽ തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമ്പോഴാണ് കേരളം നമ്മുടെ അതിഥികളോട് സ്വന്തം കൈയിൽ നിന്ന് കാശു കൊടുക്കാൻ പറയുന്നത്. ഒരു മാസത്തിലേറെ ജോലിയില്ലാതെ ക്യാമ്പിൽ കഴിയുവർ ഇപ്പോൾ ടിക്കറ്റിനുള്ള ആയിരം രൂപ സംഘടിപ്പിക്കാൻ നെട്ടോട്ടത്തിലാണ്. എന്നാല്‍ അതിഥി തൊഴിലാളികള്‍ സ്വദേശത്തെത്താൻ ടിക്കറ്റ് എടുക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടുമ്പോഴും ഓരോ ജില്ലയിലെയും അതിഥിതൊഴിലാളികളുടെ ടിക്കറ്റിന് ആവശ്യമായ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തോട് സര്‍ക്കാര്‍ ഇപ്പോഴും മുഖം തിരിച്ചിരിക്കുകയാണ്.
കോൺഗ്രസ് നൽകിയ അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി ആലപ്പുഴ,എറണാകുളം കളക്ടർമാർ നിരസിച്ചു. പണം വാങ്ങാൻ സർക്കാർ അനുമതിയില്ലെന്ന് വിശദീകരണം. കോൺഗ്രസ് നേതാക്കളെ കാണാൻ പോലും തിരുവനന്തപുരം കളക്ടർ കൂട്ടാക്കിയില്ല. അതിഥി സംസ്ഥാന തൊഴിലാളികളുടെ യാത്രക്കാർക്കായി 10 ലക്ഷം രൂപയുടെ ചെക്കുമായാണ് തിരുവനന്തപുരം കളക്ടറെ കാണാൻ കെപിസിസി, ഡിസിസി ഭാരവാഹികളെത്തിയത്. എന്നാല്‍ ഒരു മണിക്കൂറോളം കാത്തിരുന്ന കോൺഗ്രസ് നേതാക്കളുടെ മുന്നിലൂടെ കളക്ടർ ഇറങ്ങി പോകുകയായിരുന്നു.
എറണാകുളത്തും കോണ്‍ഗ്രസ് നല്‍കിയ പണം നിഷേധിച്ച് ജില്ലാകളക്ടര്‍, ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രതിഷേധം