മറ്റന്നാൾ മന്ത്രി തല ചർച്ച നടക്കും. തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ യൂണിയനുകളുമായി ചർച്ച നടത്തും.
തിരുവനന്തപുരം : മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. മറ്റന്നാൾ മന്ത്രിതല ചർച്ച നടക്കും. തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ സമരം ചെയ്ത ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തും. സംയുക്ത യൂണിയനുകളുടെ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരത്ത് അടക്കം പാല് വിതരണം തടസ്സപ്പെട്ടിരുന്നു.
ഐ.എൻ.ടി.യു.സി.യും സി.ഐ.ടി.യുവും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കേരള സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം. ഇന്ന് മിൽമ ചെയർമാനുമായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ചർച്ച തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. സമരത്തെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് മിൽമ പാൽ വിതരണം തടസ്സപ്പെട്ടിരുന്നു.


