സർക്കാർ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനായിട്ടില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദ്ദേശിച്ച ഉദ്യോഗസ്ഥന് മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പ്രൈവറ്റ് സെക്രട്ടറി നിയമനം ഒരു രാഷ്ട്രീയ തർക്കമായി മാറിയിരിക്കുകയാണ്.

തിരുവനന്തപുരം: സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനാവാതെ പ്രതിസന്ധി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് കാരണം. ഇതോടെ പ്രൈവറ്റ് സെക്രട്ടറി നിയമനം കേവലം സ്റ്റാഫ് നിയമനത്തിന് അപ്പുറമുള്ള രാഷ്ട്രീയ തർക്കങ്ങളിലേക്ക് വഴിമാറുകയാണ്.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മേയ് അവസാന ആഴ്ചയിൽ തന്നെ മന്ത്രി നിർദ്ദേശിക്കുകയും ഇ-ഓഫീസ് വഴി ശുപാർശ നൽകുകയും ചെയ്തിരുന്നു. കെ.സി വേണുഗോപാൽ എം.എൽ.എയായിരുന്നപ്പോൾ പി.എ ആയും ടൂറിസം മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ച തിരുവനന്തപുരം സ്വദേശിയാണ് ശരത് ചന്ദ്രൻ. എന്നാൽ ഈ ശുപാർശയിൽ മുഖ്യമന്ത്രി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം വൈകിയതോടെ ബിന്ദു കൃഷ്ണയുടെ ഓഫീസിലെ മറ്റു ജീവനക്കാരുടെ നിയമനവും അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവരിൽ ആറ് പേരുടെ നിയമന ഉത്തരവ് ഇറങ്ങി. എന്നാൽ പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

മറ്റൊരു മന്ത്രിയായ എം. ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസ്, സഹകരണം എന്നീ രണ്ട് പ്രധാന വകുപ്പുകളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രാപ്തനായ ഒരാളെ കണ്ടെത്താൻ സാധിക്കാത്തതാണ് ഇതിന് കാരണം. മന്ത്രി ഒ.ജെ ജനീഷ്, എ.പി അനിൽകുമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമന ഉത്തരവുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ജോലിയിൽ പ്രവേശിച്ച ചില പേഴ്സണൽ സ്റ്റാഫുകളുടെ പേരുകൾ ബന്ധപ്പെട്ട മന്ത്രിമാർ ഇതുവരെ ഔദ്യോഗികമായി ശുപാർശ ചെയ്യാത്തതിനെ തുടർന്ന് ഇവരുടെയും നിയമന ഉത്തരവുകൾ വൈകുകയാണ്.