ലക്ഷദ്വീപിൽ കുടുങ്ങിയ അധ്യാപകരെ തിരികെയെത്തിക്കും,സ്പെഷ്യലിസ്റ്റ് അധ്യാപകർക്കായി കേന്ദ്രത്തെസമീപിക്കും:മന്ത്രി
"ലക്ഷദീപിലെ അധ്യാപകരെ ലോക്ക് ഡൗൺ ചട്ടങ്ങളുടെ ലംഘനമില്ലാതെ എങ്ങനെ തിരികെയെത്തിക്കാനാകുമെന്നാണ് ആലോചിക്കുന്നത്. അതുവരെ സുരക്ഷിതരായി അവർക്ക് അവിടെ തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും" മന്ത്രി
തിരുവനന്തപുരം: പരീക്ഷാ ഡ്യൂട്ടിക്ക് പോയി ലക്ഷദ്വീപിൽ കുടുങ്ങിയ എട്ട് മലയാളി അധ്യാപകരെയും തിരികെയെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ്. "ലക്ഷദീപിലെ അധ്യാപകരെ ലോക്ക് ഡൗൺ ചട്ടങ്ങളുടെ ലംഘനമില്ലാതെ എങ്ങനെ തിരികെയെത്തിക്കാനാകുമെന്നാണ് ആലോചിക്കുന്നത്. അതുവരെ സുരക്ഷിതരായി അവർക്ക് അവിടെ തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും" മന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്ന 'കരകയറാൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായി ലക്ഷദ്വീപിൽ പോയ അധ്യാപകരാണ് ലോക് ഡൊണിനെത്തുടർന്ന് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. മരുന്നുകളടക്കം ലഭ്യമല്ലെന്ന് നേരത്തെ ഇവർ ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രതികരിച്ചിരുന്നു.
2016 മുതൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 2500 ഓളം കലാകായിക പ്രവർത്തി പരിചയ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമത്തെക്കുറിച്ചുള്ള അധ്യാപിക ജെസിയുടെയും പാലോട് ബിആർസിയിലെ കാഴ്ചശക്തിയില്ലാത്ത അധ്യാപകനായ ബേബിയുടേയും ചോദ്യത്തിനും മന്ത്രി മറുപടി നൽകി. 2016 മുതൽ ഓരോ വർഷവും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണെന്നും മാർച്ച് 31 ന് കരാർ കാലാവധി അവസാനിച്ചതോടെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് ഇവർ മന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി.
ഇക്കാര്യം നേരത്തെ ശ്രദ്ധയിൽപെട്ടതാണെന്നും കേന്ദ്രസർക്കാരിന്ർറെ എംഎച്ച്ആർഡിയുമായി സംസാരിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. "കേന്ദ്രസർക്കാർ പ്രൊജക്ടിന് ഭാഗമായാണ് നിയമനം. പണം അനുവദിക്കുന്നതും നിയമിക്കുന്നതിന് നിബന്ധനകൾ വെക്കുന്നതും എംഎച്ച്ആർഡിയുടെ നിയമങ്ങളനുസരിച്ചാണ്. ബുദ്ധിമുട്ടുകൾ നേരത്തെ തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എംഎച്ച്ആർഡിയുമായി സംസാരിച്ച ശേഷം വേഗത്തിൽ സാധിക്കുന്ന നടപടികൾ സ്വീകരിക്കു"മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.