കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ തുടക്കം മുതലേയുണ്ടെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. 

തിരുവനന്തപുരം: സഹോദരി ഉഷ മോഹൻദാസുമായുള്ള സ്വത്ത് തർക്ക കേസിലെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിൽ പ്രതികരണവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ തുടക്കം മുതലേയുണ്ടെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. സത്യം ഇഴഞ്ഞ് പോകുമ്പോൾ അസത്യം പാഞ്ഞ് പോകും. ഒരു ക്രമക്കേടും ജീവിതത്തിൽ കാണിച്ചിട്ടില്ല. കോടതിയുടെ അന്തിമ ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു. പൊതുജനമധ്യത്തിലേക്ക് കുടുംബകാര്യങ്ങൾ വലിച്ചിഴക്കേണ്ടിയിരുന്നോ എന്ന് പ്രശ്നമുണ്ടാക്കിയവർ പരിശോധിക്കണമെന്നും ​ഗണേഷ് കുമാർ വിമർശിച്ചു. 

മാധ്യമങ്ങളെ അവർ തെറ്റിധരിപ്പിച്ചു. താൻ ദൈവ വിശ്വാസിയാണ്. ഗണേഷ്കുമാർ മന്ത്രിയാവുക എന്നതല്ല ഒരാളുടെ ജീവിതത്തിലെ അന്തിമ ലക്ഷ്യമെന്നും സമാധാനത്തോടെ ജീവിക്കുക എന്നതാണെന്നും ​ഗണേഷ് കുമാർ പറഞ്ഞു. അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് കാട്ടി സഹോദരി ഉഷ കോടതിയിൽ പരാതി നല്‍കിയിരുന്നു. ബാലകൃഷ്ണപ്പിള്ളയുടെ അവസാന കാലത്ത് ആരോ​ഗ്യ നില മോശമായിരുന്നുവെന്നും ആ സമയത്ത് ​ഗണേഷ് കുമാർ വ്യാജ ഒപ്പിട്ട് സ്വത്ത് കൈക്കലാക്കിയതാണെന്നായിരുന്നു സഹോദരി ഉഷയുടെ ആരോപണം. 

കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്. എന്നാല്‍ ഒപ്പ് വ്യാജമാണെന്ന വാദം തള്ളിയാണ് ഫൊറന്‍സിക് ഡിപ്പാര്‍ട്മെന്റ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണ പിള്ളയുടേതെന്ന് കാട്ടി ഫോറൻസിക് ഡിപ്പാർട്മെന്റ് റിപ്പോർട്ട് സമർപ്പിച്ചു. 

ആ ഒപ്പുകൾ വ്യാജമല്ല, സ്വത്ത് തർക്കക്കേസിൽ ഗണേഷ് കുമാറിന് ആശ്വാസം