സുഹൃത്തിന്റെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി രംഗത്ത്.
തിരുവനന്തപുരം : ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഢംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. റേഞ്ച് റോവർ കാർ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ 5 വർഷവും ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കെ എം ഷാജി ഫേസ്ബുക്കിൽ വിശദീകരിക്കുന്നത്. മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയശേഷമാണ്. കാർ തന്നതിന്‍റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല.ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടത്. ഇനിയും ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കും. തടയൽ ഭീഷണി വേണ്ടെന്നും ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. രാവിലെ 11.30ന് പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത.
നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?!
സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം.
ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?!
ഇപ്പോൾ "ഫേമസ്" ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല.
എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്.
ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.
നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്.
മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം.
എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്.
അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല.
നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്,
യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം.
മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യർത്ഥന എന്തെന്നാൽ,
നിങ്ങൾ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങൾ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല.
പകരം,
എന്നെ ഭക്ഷണം തന്നു സ്നേഹിക്കുന്ന, താമസിക്കാൻ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങൾ, ആ സൗഹൃദങ്ങളുടെ പേരിൽ ഈ ഭരണ സംവിധാനത്തിൽ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാൽ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം.
ഇനി ഞാൻ തന്നെ അത്തരം സൗഹൃദങ്ങൾക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടാൽ ഒരു ദയയും കാണിക്കരുത്; എന്നെ പൊളിച്ചടുക്കണം.
പിന്നെ സി പി എം സൈബർ പോരാളികളോടും,വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം "അഭ്യൂദയ കാംക്ഷി" കളോടും,
നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല!!
തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്.
ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും.
തടയാൻ എന്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ.
Note the point.
രാവിലെ.
11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.
