രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭാ സമ്മേളനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച് മന്ത്രി കെഎൻ ബാലഗോപാൽ. രാഹുലിൻ്റെ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് മന്ത്രി പ്രതികരിച്ചു
ദില്ലി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭാ സമ്മേളനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച് മന്ത്രി കെഎൻ ബാലഗോപാൽ. രാഹുൽ മാങ്കൂട്ടത്തലിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ എല്ലാം അറിയുന്നുണ്ട്. രാഹുൽ എത്തിയാൽ എൽഡിഎഫ് സഭയിൽ പ്രതിഷേധിക്കുമോ എന്ന ചോദ്യത്തിന് വരുമ്പോൾ നോക്കാമെന്നും മന്ത്രി മറുപടി നൽകി. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. വിവാദങ്ങൾക്കിടെ നാളെ നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പ്രതിപക്ഷ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി
വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്ന നിയമ ഭേദഗതിയിലെ പ്രതിപക്ഷ വിമർശനത്തിൽ കഴമ്പില്ല, എന്തിനെയും എതിർക്കുക എന്നത് പ്രതിപക്ഷം ജോലിയായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമായ ബില്ലുകൾ മാത്രമാണ് സഭയിൽ കൊണ്ടുവരുന്നത്. ജനങ്ങളെ ഏറ്റവും ബാധിക്കുന്ന വിഷയമാണ് വന്യമൃഗ ശല്യം. ഏക പാർപ്പിട സംരക്ഷണ ബിൽ കടമെടുത്ത എല്ലാവർക്കും വേണ്ടിയുള്ളത് അല്ല, തീരെ ബുദ്ധിമുട്ടിൽ ആയവർക്കാണെന്നും കെഎൻ ബാലഗോപാൽ ദില്ലിയിൽ പറഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു. ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ മുന്നോട്ട് വച്ച ആശങ്കകൾ ശരിയെന്ന് തെളിയുകയാണ്. കമ്പനികൾ വില കുറയ്ക്കാൻ തയാറാവില്ല, ഇതിൻ്റെ ഗുണം വൻകിട കമ്പനികൾക്ക് മാത്രം ലഭിക്കും. പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ വിളിച്ച യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിൽ പോലും പരിഷ്‌കരണത്തിൻ്റെ ഗുണം ജനങ്ങൾക്ക് നൽകണമെന്നും മന്ത്രി പറഞ്ഞു.

