രാജമലയില്‍ മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് മന്ത്രി മണി
ചെറിയ ഡാമുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. മറ്റുള്ളവ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കും. എല്ലാ മുന്‍കരുതലകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂന്നാര്‍: മൂന്നാറില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് മന്ത്രി എം എം മണി. മഴ കനക്കുകയാണെങ്കില്‍ അപകട സാധ്യതയുണ്ടെന്നും എന്നാല്‍ നിലവില്‍ പ്രളയമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ചെറിയ ഡാമുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. മറ്റുള്ളവ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കും. എല്ലാ മുന്‍കരുതലകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജമല പെട്ടിമുടിയില്‍ നാല് ലയങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭ്യമായ വിവരം. ലയങ്ങളിലെല്ലാം താമസക്കാര്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കനത്ത മഴ പ്രദേശത്ത് തുടരുന്നുണ്ടായിരുന്നു. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലീസ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും റവന്യു ഫോറസ്റ്റ് അധികൃതരെല്ലാം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയും ആശയവിനിമയത്തിന് സംവിധാനം ഇല്ലാത്തതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാണ്. മണ്ണുമാന്തികൾ അടക്കം വലിയ വാഹനങ്ങൾക്ക് പ്രദേശത്തേക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയും ഉണ്ട്. സമീപത്തെ ആശുപത്രികൾക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.