'ജനകീയ സമരങ്ങൾ ചോരയിൽ മുക്കി ഇല്ലാതാക്കാനുള്ള കാഴ്ചപാട് സർക്കാരിനില്ല. എന്നാൽ കെ റയിൽ സമരം ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും റിയാസ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സിൽവർ ലൈൻ (Silver Line) പദ്ധതിയിൽ കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ റെയിൽ വിഷയത്തിൽ സർക്കാരിൽ അഭിപ്രായ ഭിന്നതയില്ലെന്നറിയിച്ച റിയാസ്, മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയിൽ പറഞ്ഞ കാര്യമാണ് കെ റെയിൽ പദ്ധതി. ആ പ്രഖ്യാപനങ്ങൾ കൂടി പരിഗണിച്ചാണ് ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഒരു ചെറിയ വിഭാഗമാണ് ജനങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. ദേശീയപാത വികസനത്തിലേത് പോലെ തന്നെ കെ റെയിൽ വിഷയത്തിലും ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറും. ഡിവൈഎഫ്ഐയുടെ വീട് കയറിയുള്ള ബോധവത്ക്കരണത്തിലൂടെ തെറ്റിദ്ധാരണകൾ തിരുത്തും. 

ജനകീയ സമരങ്ങൾ ചോരയിൽ മുക്കി ഇല്ലാതാക്കാനുള്ള കാഴ്ചപാട് സർക്കാരിനില്ല.എന്നാൽ കെ റയിൽ സമരം ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും റിയാസ് കുറ്റപ്പെടുത്തി. സമരത്തിന് തീവ്രവാദബന്ധമുണ്ടെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങളെ ശരിവെക്കുന്ന രീതിയിലായിരുന്നു റിയാസിന്റെയും പ്രതികരണം. തീവ്രവാദ സംഘടനകളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാമെന്ന് കരുതേണ്ടെന്നാണ് റിയാസ് പ്രതികരിച്ചത്. കോൺഗ്രസ്-ബിജെപി-ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ കൂട്ടു കെട്ട് തിരഞ്ഞെടുപ്പിന് മുമ്പേ പര്യസ്യമാകുകയാണെന്നും റിയാസ് പറഞ്ഞു. 

സില്‍വര്‍ലൈന്‍ കല്ലിടല്‍ ആരുടെ നിര്‍ദ്ദേശപ്രകാരം? അവ്യക്തത, റവന്യൂവകുപ്പെന്ന വാര്‍ത്ത നിഷേധിച്ച് കെ റെയില്‍

കല്ലിടാൻ നിർദ്ദേശിച്ചതാര് ? നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി 

സിൽവർ ലൈൻ കല്ലിടലിന്റെ ഉത്തരവാദിത്വത്തിൽ നിന്നും റവന്യുവകുപ്പ് ഒഴിഞ്ഞുമാറിയതോടെയാണ് പ്രതിപക്ഷനേതാവിന്റെ വിമർശം. പ്രതിഷേധം കനക്കുന്നതിനിടെയാണ് കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയത്. റവന്യു വകുപ്പ് ആവശ്യപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച കെ റെയിൽ പക്ഷെ ആരാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് പറയുന്നുമില്ല.

കെ റെയിൽ പ്രതിഷേധം അതിശക്തമാകുന്നതിനിടെ തിരുത്തൽ വേണമെന്ന് ഇന്നലെ സിപിഐ അസിസ്റ്റൻറ് സെക്രട്ടരി പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ കൂടി കണക്കിലെടുത്തുള്ള സിപിഐ നേതൃത്വത്തിന്റെ നിലപാട് വന്നതിന് പിന്നാലെയാണ് കല്ലിടലിൽ റവന്യുവകുപ്പിൻറ കൈകഴുകൽ. 

കെ രാജൻ കടുപ്പിച്ചതോടെ ഫേസ് ബുക്ക് പേജിൽ കെ റെയിലിൻറെ വിശദീകരണം വന്നു. റവന്യുവകുപ്പാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് കെ റെയിലിൻറെ പേരിൽ വന്ന വാർത്ത നിഷേധിച്ചു. അപ്പോഴും ആരാണ് കല്ലിടാൻ ആവശ്യപ്പെട്ടതെന്ന് കെ റെയിൽ വ്യക്തമാക്കുന്നില്ല. കല്ലിട്ട് തന്നെ സാമൂഹ്യാഘാത പഠനം വേണ്ടതുണ്ടോ എന്നതിൽ ഭിന്നത നിലനിൽക്കെയാണ് ഉത്തരവാദിത്വത്തിൽ നിന്നും റവന്യുവകുപ്പിൻറഎയു കെ റെയിലിൻറെയും ഒഴിഞ്ഞുമാറൽ. സർവ്വെ തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ആയുധകമാക്കിയാണ് സർക്കാറും കെ റെയിലും കല്ലിടലുമായി മുന്നോട്ട് പോകുന്നത്. കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി പറയുമ്പോഴും കല്ലിടലിനു റവന്യുവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്. 

K Rail : പ്രതിഷേധത്തില്‍ മുങ്ങി മാമല; കല്ല് തോട്ടിലെറിഞ്ഞു, പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും