'നിയമാനുസൃത സ്ഥാപനങ്ങൾക്ക് പൂർണ പിന്തുണ', കിറ്റക്സിന് ഒളിയമ്പുമായി പി രാജീവ്
നിങ്ങൾ ഇങ്ങോട്ട് വരൂ, നിങ്ങൾക്ക് ഒരു നിയമവും ബാധകമല്ല എന്ന് നമുക്ക് പറയാൻ പറ്റില്ല. നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സര്‍ക്കാര്‍ പൂർണ പിന്തുണ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൊച്ചി: കിറ്റക്സുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായികളുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ കിറ്റക്സ് പരാതിയുമായി വന്നില്ല. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ചർച്ച നടത്താൻ ഇപ്പോഴും തയ്യാറാണെന്ന് പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിങ്ങൾ ഇങ്ങോട്ട് വരൂ, നിങ്ങൾക്ക് ഒരു നിയമവും ബാധകമല്ല എന്ന് നമുക്ക് പറയാൻ പറ്റില്ല. നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സര്‍ക്കാര്‍ പൂർണ പിന്തുണ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വ്യവസായ സംരംഭകരുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. വ്യവസായവുമായി ബന്ധപ്പെട്ട ജില്ലകളിൽ ഉണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഏകജാലകം സംബന്ധിച്ച് ഒരു പരിശീലനം കൂടെ നൽകേണ്ടതുണ്ട്. ഭൂമി പാട്ടത്തിന് നൽകുന്നതിന് ഏകീകൃത സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായങ്ങൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നാംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.