കൊട്ടിയൂർ തീർത്ഥാടനത്തിനെത്തിയ സംഘത്തിലെ സന്തോഷിനെയാണ് കാണാതായത്. മുന്നറിയിപ്പുകൾ അവഗണിച്ച് ആളുകൾ കടലിലിറങ്ങുന്നതിനെതിരെ പരാതികളുണ്ട്.
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡില്‍ ഉണങ്ങാനിട്ട തുണി എടുത്തി മാറ്റി മന്ത്രി പി. സി വിഷ്ണുനാഥ്. പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ കര്‍ണാടക സ്വദേശിക്കായി തെരച്ചില്‍ നടക്കുന്നതിനിടെ ഏകോപനത്തിനായി ബീച്ചിലെത്തിയതായിരുന്നു മന്ത്രി. ഈ സമയത്താണ് സുരക്ഷാ മുന്നറിയിപ്പ് ബോർഡിന് മുകളിൽ കടലിലിറങ്ങുന്നവർ തുണി ഉണങ്ങാനിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. മുന്നറിയിപ്പ് ബോർഡിലെ എഴുത്ത് മറയുന്ന രീതിയിൽ ഉണ്ടായിരുന്ന തുണി മന്ത്രി ഉടൻ എടുത്ത് മാറ്റുകയായിരുന്നു.
കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതാകുകയായിരുന്നു. കൊട്ടിയൂർ തീർഥാടനത്തിനെത്തിയതായിരുന്നു. കർണാടക സ്വദേശി സന്തോഷും മൂന്ന് സുഹൃത്തുക്കളുമാണ് കടലിൽ ഇറങ്ങിയത്. തിരയിൽ പെട്ട ഒരാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയെങ്കിലും സന്തോഷിനെ കാണാതായി.
കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കർണാടകയിൽ നിന്നുള്ള സംഘം പയ്യാമ്പലത്തിലെത്തിയത്. കൊട്ടിയൂർ അമ്പലത്തിൽ തീർത്ഥാടനത്തിനെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമായിരിക്കുകയാണ്. തീരസംരക്ഷസേനയുടെ അഞ്ചംഗ സംഘമാണ് തിരച്ചിൽ നടത്തുന്നത്. കൊട്ടിയൂർ തീർഥാനട കാലമായതിനാൽ നിരവധി ആളുകൾ പയ്യാമ്പലത്തടക്കം കണ്ണൂർ ജില്ലയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. ലൈഫ്ഗാർഡ് സുരക്ഷാ മുന്നറിയിപ്പുകൾ കൊടുക്കുന്നുണ്ടെങ്കിലും അത് വകവെയ്ക്കാതെ ആളുകൾ കടലിൽ കുളിക്കാനിറങ്ങുന്നതായി പരാതികളുമുയരുന്നുണ്ട്.


