റോഡിലെ കുഴി; ദേശീയപാതയുടെ ഏറിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനെന്ന് മന്ത്രി, പ്രതിപക്ഷനേതാവിന് മറുപടിയും
നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്ത നിലപാട് ആണ്. വസ്തുതാപരമായാണ് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകൾക്ക് മറുപടി നല്കാതിരിക്കാനാവില്ല.
തിരുവനന്തപുരം: ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത് എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളിൽ ഇടപെടുന്നതിന് പരിമിതി ഉണ്ട്. സംസ്ഥാനത്തിന് കീഴിൽ ഉള്ള 548 കി.മീ ദേശീയപാത ആണ്. നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്ത നിലപാട് ആണ്. വസ്തുതാപരമായാണ് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകൾക്ക് മറുപടി നല്കാതിരിക്കാനാവില്ല.
Read Also: 'ദേശീയ കുഴിയാണേലും സംസ്ഥാന കുഴിയാണേലും മരിക്കുന്നത് മനുഷ്യര്‍'; റിയാസിനെതിരെ സതീശൻ
കാലവര്‍ഷത്തിന് മുമ്പായുള്ള പ്രവർത്തികൾ നടത്തിയിട്ടില്ല എന്ന പ്രസ്താവന തെറ്റാണ്. ചരിത്രത്തിൽ ഇല്ലാത്തപോലെ 328 .16 കോടിമുടക്കി പ്രീ മണ്‍സൂണ്‍ പ്രവർത്തികൾ നടത്തി. തെറ്റായ പ്രവണതകൾ ഉള്ള ആരുടെയെങ്കിലും ഉപദേശം കേട്ട് തെറ്റായ പ്രസ്താവനകൾ നടത്തരുത്. നെടുമ്പാശ്ശേരി വിഷയം വന്നപ്പോൾ വി ഡി സതീശൻ സ്വീകരിക്കുന്ന നിലപാട് അല്ല ഹരിപ്പാട് കായംകുളം വിഷയത്തിൽ ചെന്നിത്തല സ്വീകരിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് ഉത്തരവാദിത്തം എന്ന് മനസിലാക്കിത്തന്നെയാണ് ചെന്നിത്തല അന്ന് സർക്കാരിന് ഒപ്പം നിന്നത്. പരസ്പരം പോരാടിച്ചത് കൊണ്ട് കാര്യമില്ല. അതിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. പ്രശ്‌നത്തിന് പരിഹാരമാണ് കാണേണ്ടത് എന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടായി ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെ ശ്രമമെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയത്. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അതിനിടെ അറ്റക്കുറ്റപ്പണികളുടെ ചുമതലയുള്ള കരാർ കമ്പനിക്കെതിരെ ദേശീയപാതാ അതോറിറ്റി അപകടത്തിന് ഒരുമാസം മുമ്പ് അയച്ച നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മഴക്കാലത്തിന് മുമ്പ് തന്നെ കരാർ കമ്പനി വരുത്തിയ വീഴ്ച വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്. റോഡിനെതിരെ പരാതികൾ കൂടുന്നുവെന്നും അറ്റകുറ്റപണിയടക്കം കരാർ വ്യവസ്ഥ പാലിക്കണമെന്നും അറിയിച്ച് ജൂണ്‍ 23നാണ് ദേശീയപാത അതോറിറ്റി കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ഷർ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് നൽകിയത്.
Read Also: ഹൈവേയിലെ കുഴിതാണ്ടിയെത്തുന്നവർക്ക് കുഴിമന്തി!; വെറൈറ്റി സമരവുമായി യൂത്ത് കോൺഗ്രസ്