പ്ലസ് വൺ പരീക്ഷ, വിദ്യാർത്ഥികൾക്ക് വാക്സീൻ, അധ്യാപക- അനധ്യാപക നിയമനം; നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
കൊവിഡ് വാക്സീൻ സ്കൂൾ വിദ്യാർത്ഥികൾക്ക് വാക്സീൻ നൽകണമെന്ന ആവശ്യം കേന്ദ്രത്തിന്റെ അടക്കം മുന്നിൽ വെച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു
തിരുവനന്തപുരം: പിഎസ്സി അഡ്വൈസ് മെമോ ലഭിച്ച അധ്യാപകരുടേയും അനധ്യാപകരുടേയും നിയമനത്തിൽ ഉടൻ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിലെ 'തത്സമയം വിദ്യാഭ്യാസ മന്ത്രി' പരിപാടിയിൽ പറഞ്ഞു. അധ്യാപകർക്കും ലാബ് ടെക്നിഷ്യൻസിനും പിഎസ് സി അഡ്വൈസ് മെമോ കൊടുത്തിട്ടുണ്ട്. വിദ്യാലയങ്ങൾ തുറക്കുന്ന സമയത്തേക്കാണ് ഇവരുടെ നിയമനം പറഞ്ഞിട്ടുള്ളത്. ഇതിൽ മാറ്റമുണ്ടാകാൻ പ്രശ്നം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ അധ്യായന വർഷം കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് സജ്ജീകരണമായിരുന്നു നടത്തിയത്. ഇനി ഈ അധ്യായന വർഷത്തിൽ ഓൺലൈൻ ക്ലാസുകളും കൂടി ആലോചിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. അധ്യാപക -വിദ്യാർത്ഥി സഹകരണവും ബന്ധവും കൂടുതൽ സുഗമമാക്കുന്ന രീതിയാകും ഇതെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. വിദ്യാലയങ്ങൾ അടച്ചുപൂട്ടിയ ഈ സമയത്ത് കുട്ടികൾ നേരിടുന്ന മാനസിക സംഘർഷം മനസിലാക്കുന്നുണ്ട്. ആരോഗ്യരംഗത്തെ പ്രമുഖരോടടക്കം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യും.
കൊവിഡ് വാക്സീൻ സ്കൂൾ വിദ്യാർത്ഥികൾക്ക് വാക്സീൻ നൽകണമെന്ന ആവശ്യം കേന്ദ്രത്തിന്റെ അടക്കം മുന്നിൽ വെച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ പ്രതിസന്ധിയിൽ ഉടൻ നടപടിയുണ്ടാകും. പ്ലസ് വൺ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ് 6 മാസമായിരുന്നു. വിദ്യാർത്ഥികളുടെ പരീക്ഷ നടത്തിപ്പിൽ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പഠനാവശ്യത്തിനായി ഫോൺ ആവശ്യപ്പെട്ട് മന്ത്രിയെ വിളിച്ച ചെല്ലാനത്തെ ജോസഫ് ജോൺ എന്ന വിദ്യാർത്ഥിക്ക് സഹായം ഉടൻ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ജോസഫ് ജോണിന്റെ എംഎൽഎയുടെ ഫോൺ നമ്പറും ലൈവായി തന്നെ മന്ത്രി നൽകി.