ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്കുള്ള എസ്എഫ്ഐയുടെ കടന്നുകയറ്റം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മാധ്യമ സ്ഥാപനത്തിലേക്ക് അങ്ങനെ കടന്നു കയറിയെങ്കിൽ എസ്എഫ്ഐ നടപടി പരിശോധിക്കപ്പെടണമെന്നും മന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവര്‍ത്തനം തടസപെടുത്തുകയും ചെയ്ത് സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്കുള്ള എസ്എഫ്ഐയുടെ കടന്നുകയറ്റം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മാധ്യമ സ്ഥാപനത്തിലേക്ക് അങ്ങനെ കടന്നു കയറിയെങ്കിൽ എസ്എഫ്ഐ നടപടി പരിശോധിക്കപ്പെടണമെന്നും മന്ത്രി പ്രതികരിച്ചു.
മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ അനാവശ്യമായി കടന്നുകയറുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ശരിയല്ല. വസ്തുതയുമായി ബന്ധമില്ലാത്ത വാർത്തകൾ മാധ്യമസ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതും ശരിയല്ല. എസ്എഫ്ഐക്കാർ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് തനിക്കറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കൊച്ചി ഓഫീസിലുണ്ടായത് എസ് എഫ് ഐയുടെ പ്രതിഷേധമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിച്ചത്. പ്രതിഷേധം എത്രത്തോളമാകാമെന്നതാണ് പ്രധാനം. ഇക്കാര്യം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം. വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്നും ധനമന്ത്രി പറഞ്ഞു.
എസ്എഫ്ഐ എറണാകുളം ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് അതിക്രമമുണ്ടായത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഓഫീസിനുളളിൽ കയറി മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറോളം ഓഫീസ് പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്തു.
Read Also: 'ഇത് കടന്നുകയറ്റം'; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ മാധ്യമ ലോകം, വ്യാപക പ്രതിഷേധം
ഓഫീസില്‍ ബഹളം വച്ച പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസെത്തിയാണ് നീക്കിയത്. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്. അന്യായമായ കൂട്ടം ചേരൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Also: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കുന്നത്: കെ സുരേന്ദ്രൻ

