സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നതിലെ ആശങ്കകള്‍ക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു
ദില്ലി: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നതിലെ ആശങ്കകള്‍ക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു.ജനങ്ങള്‍ ശ്രദ്ധ ചെലുത്തണം. പാമ്പ് കടിയേറ്റുല്ല മരണങ്ങള്‍ കുറയ്ക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഡിസംബര്‍ വരെ ആറുലക്ഷം പേര്‍ ആന്‍റി റാബിസ് വാക്സിനേഷൻ എടുത്തിട്ടുണ്ട്. കൃത്യമായി പരിശോധിച്ച് ഒരു പ്രശ്നവുമില്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിലെ കെഎസ്‍യു കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നുവെന്നായിരുന്നു തന്‍റെ മൊഴിയെന്ന് പറയുന്നത് മാധ്യമങ്ങളാണെന്നും തിരിച്ച് പറയുന്നതും മാധ്യമങ്ങൾ തന്നെയെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരായ ആക്രമണത്തിൽ സത്യം പുറത്ത് വരുമെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചോദ്യത്തോട് നാലാം തീയതി കാണാമെന്നായരുന്നു വീണാ ജോര്‍ജിന്‍റെ മറുപടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർണ്ണായക മൊഴി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇക്കാര്യത്തിലാണ് മന്ത്രി ഇപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. മന്ത്രിക്കെതിരെ വധശ്രമം നടന്നെന്ന ഗൺമാന്‍റെ പരാതി തള്ളിയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെ നേരിട്ട് മൊഴി നൽകിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നാണ് മന്ത്രിയുടെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്ന ഗൺമാന്റെ വാദം ഇതോടെ അപ്രസക്തമായി.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തിൽ, കേസിൽ ചുമത്തിയ വധശ്രമ കുറ്റം ഒഴിവാക്കിയാകും റെയിൽവേ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. വധശ്രമക്കുറ്റം ചുമത്തി അഞ്ച് കെ.എസ്.യു പ്രവർത്തകരെ രണ്ടാഴ്ചയിലധികം ജയിലിലടച്ചിരുന്നു.
ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലോ ആയുധം ഉപയോഗിച്ചുള്ള ആക്രമണം കണ്ടെത്താനായിരുന്നില്ല.സുരക്ഷയ്ക്കായെത്തിയ മൂന്ന് പോലീസുകാരുടെ മൊഴിയിലും വധശ്രമം നടന്നതായി പറഞ്ഞിരുന്നില്ല. പെരിങ്ങോത്ത് മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതിലുള്ള പ്രതിഷേധമാണ് റെയിൽവേ സ്റ്റേഷനിലെ വലിയ സംഘർഷത്തിലേക്ക് നയിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മന്ത്രി, പിറ്റേന്ന് തന്നെ സ്വന്തം കാറിൽ മടങ്ങിയതും അന്ന് വാർത്തയായിരുന്നു.



