ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി മന്ത്രി റോജി എം ജോൺ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മത്സരം പൂർണ്ണമായി ആസ്വദിക്കാനും യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതോടെ ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരം പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് റോജി എം ജോൺ പറഞ്ഞു.

സ്വാഗതം ചെയ്ത് ദിയ

ലോകകപ്പ് ഫൈനലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ തീരുമാനം യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടിയാണെന്ന് അവർ പറഞ്ഞു.

ലോകകപ്പ് ഫൈനലിന്‍റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യത്തിന് പ്രാധാന്യം നൽകി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നന്ദി രേഖപ്പെടുത്തി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തുന്നതിനും ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.