ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പൻ്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പൻ്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും മന്ത്രിമാരടക്കമുള്ളവർ കൊള്ളയിൽ ഉണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് നോക്കുന്നത്. തന്ത്രിയെ അറസ്റ്റ് ചെയ്തു എന്നത് ഒരു വസ്തുതയാണ്. അത് നിയമപരമായ കാര്യങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിനതീതരല്ല. എസ്ഐടി അന്വേഷണം മുന്നോട്ട് നീങ്ങട്ടെയെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറു സീറ്റെന്ന് യുഡിഎഫ് മുന്നോട്ട് വെച്ചപ്പോൾ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി 110 എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതൻ്റെ കപട ആത്മവിശ്വാസമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


