'സിനിമാ സെറ്റിടാൻ അനുമതി നൽകിയിരുന്നു', സെറ്റ് പൊളിച്ചതിൽ മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികൾ പരാതി നൽകി
കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സിനിമാ സെറ്റ് അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരാണ് ഭാഗികമായി പൊളിച്ചുമാറ്റിയത്.
കൊച്ചി: 'മിന്നല്‍ മുരളി' എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. മിന്നൽ മുരളി സിനിമക്കായി സെറ്റ് ഇടാൻ സിനിമ സംഘത്തിന് അനുമതി നൽകിയിരുന്നതായി സമിതി വ്യക്തമാക്കി.
കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സിനിമാ സെറ്റ് അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരാണ് ഭാഗികമായി പൊളിച്ചുമാറ്റിയത്. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമക്കായി നിർമ്മിച്ച സെറ്റാണ് പൊളിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാർച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗൺ മൂലം ചിത്രീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല.
'മിന്നല്‍ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍ രംഗത്തെത്തുകയായിരുന്നു. എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കില്‍ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.
'കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.