പെണ്‍കുട്ടിയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൊല്ലം: കൊട്ടാരക്കരയില്‍ (Kottarakkara) 12 വയസുകാരി പീഡനത്തിനിരയായി (Rape) ഗര്‍ഭിണിയായി. സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസഹനീയമായ വേദന തുടർന്നതോടെ ഡോക്ടർമാർക്ക് സംശയമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരൻ തുടർച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരേ കോളനിയിൽ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്.
