ഭീഷണിക്ക് വഴങ്ങില്ലെന്നും ഹോർമുസ് കടലിടുക്ക് 'ശത്രുക്കൾ' ഒഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നുവെന്നും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ ഇറാൻ പ്രതിനിധി അലി മൗസവി പറഞ്ഞു.
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് 'ശത്രുക്കൾ' ഒഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നുവെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി പ്രസ്താവനയിലൂടെ അറിയിച്ചു.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്ന് നൽകണമെന്നും, ഇല്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ഭീഷണിക്ക് വഴങ്ങില്ലെന്നും ഹോർമുസ് കടലിടുക്ക് 'ശത്രുക്കൾ' ഒഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നുവെന്നും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ ഇറാൻ പ്രതിനിധി അലി മൗസവി പറഞ്ഞു. ശത്രുക്കളുടേയും അവരുമായി ബന്ധമുള്ളവരുടേയും കപ്പലുകൾ കടത്തിവിടില്ല. കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറാനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അലി മൗസവി പറഞ്ഞു.
മാരിടൈം സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാൻ ഇറാൻ തയ്യാറാണെന്നും മൗസവി പറഞ്ഞു. നയതന്ത്രത്തിനാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ റവല്യൂഷണറി കോറും ട്രംപിന് മറുപടിയുമായി രംഗത്തെത്തി. 'ഇറാന്റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ, ഈ മേഖലയിലെ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി.


