പിണറായി വിജയന്‍റെ  പൊലീസ് കൂലി പട്ടാളമായി. എസ്എഫ്ഐ പ്രവർത്തകർ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നു. തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാർത്ഥികളെ കൊണ്ടുപോവുന്നതെന്നും എം കെ മുനീര്‍

കൊച്ചി: കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എംഎസ് എഫ് നേതാക്കളെ അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് കൊണ്ടുപോയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്. കടുത്ത അനീതിയാണിത്. ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട വിഷയമാണിത്. പിണറായി വിജയന്‍റെ പൊലീസ് കൂലി പട്ടാളമായി മാറി. എസ്എഫ്ഐ പ്രവർത്തകർ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നു. തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാർത്ഥികളെ കൊണ്ടുപോവുന്നത്.പിണറായിയുടെ നാട് ഇപ്പോൾ കേരളമല്ല, അമേരിക്കയാണ്.നാട്ടിലുള്ളവരെ മുഴുവൻ പീഡിപ്പിച്ച് അമേരിക്കയിൽ പോയി വലിയ തള്ള് നടത്തുകയാണ് പിണറായി.ഇത് കയ്യും കെട്ടി നോക്കിയിരിക്കാൻ ജനാധിപത്യ ശക്തികൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാർ കുറിച്ച് വെച്ചോട്ടെ - പണി എടുക്കാൻ അറിയില്ലങ്കിൽ അത് അറിയിച്ച് കൊടുക്കാമെന്നും മുനീര്‍ പറഞ്ഞു.വിദ്യാർത്ഥികൾ ചെയ്ത ക്രിമിനൽ കുറ്റം എന്താണ് എന്ന് പിണറായിയുടെ പോലീസ് പറയണം.കൊലക്കുറ്റം ചെയ്തവരെ ഇങ്ങനെ കൊണ്ട് പോവാറുണ്ടോ?കേരളത്തിൽ സിപിഎമ്മുകാർക്ക് ഒരു നീതിയും മറ്റുളളവർക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കപ്പെട്ടപ്പോഴാണ് എംഎസ്എഫ് വിദ്യാർത്ഥി സംഘടനാനേതാക്കൾ പ്രതിഷേധിച്ചത്.അവരെ വിലങ്ങ് വച്ച പൊലീസുകാർക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും.നിയമപരമായി എന്ത് ചെയ്യണമെന്നാലോചിക്കുകയാണ്.വിലങ്ങുകളെ മറികടന്നൊരു ജനാധിപത്യ ചേരി ഇവിടെ ഉണ്ടാകണമെന്നും എംകെ മുനീര്‍ പറഞ്ഞു.

കൊയിലാണ്ടി എസ്‌ഐ അനീഷിനെ സസ്‌പെൻഡ് ചെയ്യണമെന്ന് യൂത്ത് ലീഗ്| MSF| Youth League| Police