മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിച്ച് ഭര്‍ത്താവ്; കേസെടുക്കാത്തതില്‍ എംഎല്‍എയുടെ പ്രതിഷേധം
രണ്ട് വർഷമായി ഭാര്യയും മക്കളുമായി പിരിഞ്ഞു താമസിക്കുന്ന അജു ഇടയ്ക്കിടെ വീട്ടിലെത്തി മൂന്ന് പേരെയും ഉപദ്രവിക്കുമെന്നാണ് പരാതി. ഉപദ്രവം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കോടതിയെ സമീപിച്ച് പുഷ്പലത സംരക്ഷണ ഉത്തരവ് വാങ്ങിയിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ഭാര്യയേയും മക്കളേയും ഉപദ്രവിച്ച ആൾക്കെതിരെ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് എംഎൽഎയുടെ പ്രതിഷേധം. കൊടുമൺ പൊലീസ് സ്റ്റേഷന് മുന്നിൽ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബുധനാഴ്ച വൈകിട്ടാണ് ചെരണിക്കൽ സ്വദേശി അജു ഭാര്യയെയും രണ്ട് പെൺമക്കളെയും ക്രൂരമായി ഉപദ്രവിച്ചത്. കൊടുമൺ ചെരണിക്കലിൽ താമസിക്കുന്ന പുഷപലതയെയും മക്കളെയുമാണ് അജു മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിച്ചത്. രണ്ട് വർഷമായി ഭാര്യയും മക്കളുമായി പിരിഞ്ഞു താമസിക്കുന്ന അജു ഇടയ്ക്കിടെ വീട്ടിലെത്തി മൂന്ന് പേരെയും ഉപദ്രവിക്കുമെന്നാണ് പരാതി.
ഉപദ്രവം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കോടതിയെ സമീപിച്ച് പുഷ്പലത സംരക്ഷണ ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തി ആക്രമിച്ച അജുവിനെതിരെ പരാതി കെടുത്തിട്ടും കൊടുമൺ പൊലീസ് കേസെടുക്കാതെ ആരോപണ വിധേയനെ സംരക്ഷിക്കുന്നെന്നാരോപിച്ചാണ് എംഎൽഎ ചിറ്റയം ഗോപകുംമാർ നാട്ടുകാരെകൂട്ടി പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ആരോപണ വിധേയനെതിരെ കേസെടുക്കാതെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച് പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. എംഎൽഎയുടെ പ്രതിഷേധവുമായെത്തിയതോടെ അടൂർ ഡിവൈഎസ്പി സ്ഥലത്തെത്തി പാരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തു.