മരംകൊള്ള 250 കോടിയുടേത്, യുഡിഎഫ് സമരത്തിലേക്ക്; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം: ഹസൻ
സഹകരണവും സമരവും അതാണ് യുഡിഎഫ് നയം. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് സഹകരണം നൽകും
തിരുവനന്തപുരം: സംസ്ഥാനത്ത് 250 കോടിയുടെ മരം കൊള്ള നടന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മുഖ്യമന്ത്രിയുടേയും മുൻ വനം, റവന്യൂ മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണം. ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണം. ജുഡീഷ്യൽ അന്വേഷണത്തിനായി പ്രത്യക്ഷ സമരം നടത്തും. മറ്റന്നാൾ 1000 സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണവും സമരവും അതാണ് യുഡിഎഫ് നയം. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് സഹകരണം നൽകും. അഴിമതിക്കെതിരെ സമരം ചെയ്യും. കെ റെയിൽ പദ്ധതിയെ കുറിച്ച് യുഡിഎഫ് പഠനം നടത്തും. ഇതിനായി എംകെ മുനീർ അധ്യക്ഷനായി യുഡിഎഫ് ഉപസമിതിയെ നിശ്ചയിച്ചു. പത്ത് ദിവസത്തിനുള്ളിൽ സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഈ വിഷയത്തിൽ മുന്നണി ചർച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും.
കെപിസിസി ഓഫീസിലെ കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ കേസ് നിയമപരമായി നേരിടും. ബ്രണ്ണൻ കോളേജ് വിവാദത്തിൽ പൈങ്കിളി വാരികയിൽ വന്ന ലേഖനത്തിന് മുഖ്യമന്ത്രി മറുപടി പറയരുതായിരുന്നുവെന്നും ഹസൻ പറഞ്ഞു. കെപിസിസിയിൽ ഇനി ജംബോ കമ്മിറ്റികൾ വേണ്ടെന്നും തീരുമാനമെടുത്താൽ പ്രായോഗികമാക്കാമെന്നും ഹസ്സൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona