ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പ്രതികരണം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് മന്ത്രി എംഎം മണി.

തിരുവനന്തപുരം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പ്രതികരണം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് മന്ത്രി എംഎം മണി. ചോദ്യം ചോദിച്ചപ്പോൾ തന്നെ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതിരകണം 

"എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ" എന്ന് ആക്രോശിച്ച എംഎം മണി മേലാൽ എന്‍റെ വീട്ടിൽ വന്ന് കയറിപ്പോകരുത് എന്നും പറഞ്ഞു. 

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്. 

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.