ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിന് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പുതിയ സംഘത്തെ നിയമിച്ചു. മുൻ അന്വേഷണ സംഘത്തിനെതിരെ ഒത്തുകളി ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി നിതിൻ്റെ കുടുംബം രംഗത്തെത്തി.
തിരുവനന്തപുരം: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിന് പുതിയ സംഘം. കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പഴയ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റും. അതേസമയം, ഡോ. റാമിനെ വിട്ടയച്ചത് പൊലീസും തമ്മിലുളള ഒത്തുകളിയിലൂടെയാണെന്ന് നിതിൻ രാജിന്റെ സഹോദരി ആരോപിച്ചു.
ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് അറസ്റ്റ് നടന്നതെന്ന് രാഖി പറ‍്ഞു. അല്ലെങ്കിൽ അറസ്റ്റ് നടക്കില്ല. ആളുകളെ ബോധിപ്പിക്കാനാണ് അറസ്റ്റ് നാടകം ഉണ്ടാക്കിയത്. എന്താണ് ഇവർ ചെയ്തതെന്ന് നമുക്കറിയില്ലെന്നും അവർ പറഞ്ഞു. സുപ്രീം കോടതി വരെ പോയ കേസിൽ നിസാരമായി പ്രതിക്ക് സൗകര്യം ചെയ്ത് കൊടുത്തെന്നും അവർ ആരോപിച്ചു. പ്രതിയുടെ കുടുംബക്കാര് വരെ അവിടെയുണ്ടായിരുന്നുവെന്നും പൊലീസിന് ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായിരുന്നെന്നും അവർ ആരോപിച്ചു. കേസിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ പോലും കൃത്യമായി മറുപടി നൽകാത്ത പൊലീസാണെന്നും കേസ് അന്വേഷിച്ചിട്ടേയില്ലെന്നും രാഖി പറഞ്ഞു. പുതിയ സംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്നും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹോദരി പറഞ്ഞു.
പ്രതി റാമിനെ കോടതി വിട്ടയച്ചത് ക്രൈം ബ്രാഞ്ചിന്റെ ഗുരുതര വീഴ്ച കാരണമെന്ന് ആരോപണമുയർന്നിരുന്നു. റാമിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി. അറസ്റ്റിന്റെ കാരണം രേഖാ മൂലം പ്രതിയെ അറിയിക്കുന്നതിലാണ് വീഴ്ചയുണ്ടായത്. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയെന്നും ആരോപണമുയർന്നു. തുടർ നീക്കങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനും തീരുമാനം.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. എന്നാൽ, കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയിൽ എടുത്തത്. ക്രൈംബ്രാഞ്ച് നടപടി നിയമ വിരുദ്ധമെന്ന് പ്രതി ഭാഗം അഭിഭാഷകൻ പ്രതികരിച്ചു. റാമിൻ്റെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടാണ് കോടതി വിട്ടയച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ എം കിഷോർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
