കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്
ഇടുക്കി: ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. ആർക്കും പരുക്കേറ്റിട്ടില്ല.
അതേസമയം ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം വീണ്ടും രൂക്ഷ വിമര്‍ശനവുമായി എം എം മണി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്ന് പറഞ്ഞ മണി അതിനെക്കുറിച്ച് പറഞ്ഞാല്‍ രാജേന്ദ്രന്‍ പ്രതിയാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ക്രെഡിറ്റായി കാണുന്ന ആളാണ് രാജേന്ദ്രനെന്നും അദ്ദേഹത്തിന് ഈ പാര്‍ട്ടിയക്കുറിച്ച് വലിയ അറിവില്ലെന്നും എം എം മണി പറഞ്ഞു. അയാള്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അയാളെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്നും എം എം മണി പറഞ്ഞു. മൂന്നാറിൽ ടി എൻ യു റിസോർട്ട് സിപിഎം ഭരിക്കുന്ന സഹകരണബാങ്ക് വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു രാജേന്ദ്രന്‍റെ ആരോപണം. സഹകരണ വകുപ്പിന്‍റെ അനുമതിയോടെയാണോ റിസോർട്ട് വാങ്ങാൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചത് അന്വേഷിക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സിവിൽ കേസ് നിലനിൽക്കുന്നതിനാൽ അത്തരത്തിൽ പണം പിൻവലിക്കാൻ ആവില്ലെന്നും എംഎം മണിയും കെ വി ശശിയും ചേർന്നാണ് റിസോർട്ട് വാങ്ങിയതെന്നും ജില്ലാ കമ്മിറ്റി ഇതിന് പൂർണ്ണ പിന്തുണ നൽകിയിരുന്നെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു. ഹരിത ട്രിബ്യൂണലിൽ ഈ റിസോർട്ടിനെതിരെ കേസ് ഉണ്ടെന്നും ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് റിസോർട്ട് വാങ്ങിയതെന്നും പാർട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
