'പേനയും പേപ്പറും ക്യാമറയും മൈക്കും മാരകായുധമായി പ്രഖ്യാപിച്ചിരിക്കുന്നു'! എംഎം മണിയുടെ മുന്നറിയിപ്പ്
മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചിട്ടുണ്ട്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം എം മണി. പേനയും, പേപ്പറും, ക്യാമറയും,മൈക്കും, ഇന്‍റർനെറ്റും ബിജെപി സർക്കാർ മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നെന്ന പരിഹാസവുമായാണ് മണി രംഗത്തെത്തിയത്. എല്ലാവരും സൂക്ഷിക്കണമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചു. പൊലീസ് വാനിൽ കയറ്റി മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ ഇറക്കിവിടുകയായിരുന്നു. ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
രാവിടെ എട്ടരയോടെയാണ് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവിൽ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാൻ പൊലീസ് തയ്യാറായത്. മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങൾക്കിടെ പൊലീസ് നടപടിക്കിടെ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ആശുപത്രിക്ക് സമീപത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മാധ്യമ പ്രവര്‍ത്തകരെ എല്ലാവരെയും വിട്ടയച്ചെങ്കിലും മീഡിയാ വൺ വാഹനം ഇപ്പോഴും മംഗളൂരു പൊലീസിന്‍റെ കസ്റ്റഡിയിലാണ്.