Asianet News MalayalamAsianet News Malayalam

സംശയം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് കേസെടുത്തില്ല? മോന്‍സന്‍ കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡിജിപി, എഡിജിപി എന്നിവര്‍ അയച്ച കത്തുകള്‍ ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ, മോന്‍സന്‍ പുരാവസ്തു വിറ്റില്ലെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ വിശദീകരണം.

monson mavunkal case high court against  kerala police
Author
Kochi, First Published Oct 29, 2021, 6:27 PM IST

കൊച്ചി: മോന്‍സന്‍ (monson) വിഷയത്തില്‍ സത്യം പുറത്ത് വരണമെന്ന് ഹൈക്കോടതി. പുരാവസ്തു തട്ടിപ്പ് കേസില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നിർദ്ദേശിച്ച കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. സംശയമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ കേസെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഡിജിപി, എഡിജിപി എന്നിവര്‍ അയച്ച കത്തുകള്‍ ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ, മോന്‍സന്‍ പുരാവസ്തു വിറ്റില്ലെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ വിശദീകരണം. കേസ് വീണ്ടും നവംബര്‍ 11ന് പരി​ഗണിക്കും.

പുരാവസ്തു തട്ടിപ്പ് കേസില്‍ ഡിജിപി കത്തയച്ച് എട്ട് മാസം കഴിഞ്ഞാണ് റിപ്പോര്‍ട്ട് വന്നതെന്ന് കോടതി വിമർശിച്ചു. ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കോടതി പറഞ്ഞു. മോൺസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ച് അല്ല അറിയേണ്ടത്. പുരാവസ്തു സാധനങ്ങൾ എന്ന് പറഞ്ഞു ആരെ ഒക്കെ പറ്റിച്ചിട്ടുണ്ട് എന്നാണ് അറിയേണ്ടത്. അധികാരത്തിൽ ഉള്ള ആരെയെല്ലാമാണ് പറ്റിച്ചതെന്ന് കോടതി ചോദിച്ചു. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവർ നിയമ നടപടി നേരിടുമെന്ന് ഡിജിപി മറുപടി നൽകി.

പൊലീസ് റിപ്പോർട്ട് പ്രകാരം രണ്ട് ഉദ്യോഗസ്ഥര്‍ മോൻസന്റെ അടുത്ത് പോയിട്ടുണ്ട്. മോന്‍സന്‍റെ കയ്യിലുള്ളത് പുരാവസ്തു അല്ലെന്ന കാര്യം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നോ എന്ന് കോടതി ചോദിച്ചു. മോന്‍സന്‍റ കേസില്‍ നിയമ ലംഘനം നടന്നു എന്ന് മനസിലായില്ലേ. അത് രജിസ്റ്റർ ചെയ്ത വസ്തുക്കൾ ആന്നോ എന്ന് അവർ അന്വേഷിച്ചോ.  2019 മെയ് 22 ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി കത്ത് അയച്ചെന്ന് പറയുന്നു. പക്ഷേ അതിൽ 8 മാസം എടുത്തു ഒരു റിപ്പോർട്ട് വരാൻ. പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിൽ എന്ത് കൊണ്ട് മേൽ പറഞ്ഞ നിയമപ്രകാരം കേസ് എടുത്തില്ല എന്ന് കോടതി ചോദിച്ചു.

എഡിജിപി, ഡിജിപി എന്നിവർ അയച്ചെന്ന് പറയുന്ന മൂന്ന് കത്തുകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. ഒരു ഉദ്യോഗസ്ഥനെതിരെ അല്ല, നിലവിലെ വ്യവസ്ഥ തകർന്നു എന്ന് മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. അതേസമയം, പരാതികൾ ലഭിക്കാത്തത് കൊണ്ടാണ് കേസ് എടുക്കാത്തതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. മോൻസൻ പുരാവസ്തുക്കൾ വില്പന നടത്തിയിട്ടില്ല. അതിനാലാണ് കേസെടുക്കാതെ ഇരുന്നത്. വിദേശസംഘടനകളായി കേസിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.  ഡിജിപി തന്ന റിപ്പോർട്ട് സംബന്ധിച്ച് മാത്രമാണ് കോടതിയുടെ ചോദ്യങ്ങളെന്നുെ റിപ്പോർട്ടിന്റെ പരിധിക്ക് പുറത്ത് ഒന്നും ചോദിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉദ്ദേശം.

Follow Us:
Download App:
  • android
  • ios