Asianet News MalayalamAsianet News Malayalam

Monson Mavunkal| മോൻസന്റെ തട്ടിപ്പുകൾ; അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

തട്ടിപ്പ് സംബന്ധിച്ചു അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോകനാഥ്‌ ബെഹ്‌റ, ഡിജിപി മനോജ്‌ എബ്രഹാം എന്നിവർ എഴുതി എന്ന് അവകാശപ്പെടുന്ന കത്തുകൾ ഹാജരാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

monson mavunkal case investigation report hand over high court today
Author
Kochi, First Published Nov 11, 2021, 7:57 AM IST

കൊച്ചി: മോൻസൺ മാവുങ്കലിന്റെ Monson mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ സർക്കാർ ഇന്ന് ഹൈക്കോടതിക്ക് (HIGHCOURT) കൈമാറും. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണ വിവരങ്ങളും ഐജി ലക്ഷ്മണിന് എതിരെ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയെ അറിയിക്കും. തട്ടിപ്പ് സംബന്ധിച്ചു അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോകനാഥ്‌ ബെഹ്‌റ, ഡിജിപി മനോജ്‌ എബ്രഹാം എന്നിവർ എഴുതി എന്ന് അവകാശപ്പെടുന്ന കത്തുകൾ ഹാജരാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

വിദേശസംഘടനകളുമായി കേസിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും സത്യം പുറത്തുവരണം എന്നും കോടതി വ്യക്തമാക്കിയിരുന്നു. മോൻസന്റെ മുൻ ഡ്രൈവർ അജി പൊലീസ് പീഡനം ആരോപിച്ചു നൽകിയ ഹർജി പരിഗണിച്ചപ്പോൾ ആയിരുന്നു തട്ടിപ്പിലെ ഉന്നത ഇടപെടലുകളിൽ കോടതി ചില സംശയങ്ങൾ ഉന്നയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി  ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണിനെ ഇന്നലെയാണ്  സസ്പെൻഡ് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണിന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടത്തിയിരുന്നു. ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയത്.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വിൽപ്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഐജിയുടെ നേതൃത്വത്തിൽ തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബിൽ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐജി പറഞ്ഞയച്ച  പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്. 

ഇതിനിടെ ഐജി ലക്ഷ്മണിന്റെ, സ്റ്റാഫിൽ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാൽ, റെജി അടക്കമുള്ള ഉദ്യോഗസ്ഥർക്ക്‌ എതിരെ ആണ് തെളിവുകൾ. മോൻസന്റെ ജീവനക്കാരോട് പൊലീസുകാർ പുരാവസ്തുക്കൾ എത്തിക്കാനുള്ള നിർദ്ദേശം നൽകിയെന്ന് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റുകളും പുറത്തായി. 

Follow Us:
Download App:
  • android
  • ios