'ഹവാല പണമാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു'; പുരാവസ്തു തട്ടിപ്പ് കേസിൽ ഡിവൈഎസ്പിക്കെതിരെ പരാതിക്കാർ
മോൻസൻ മാവുങ്കലുമായുള്ള ഇടപാടിൽ ഹവാല പണം ഉപയോഗിച്ചിട്ടില്ല. ഹവാല പണമാണെന്ന് തെളിയിക്കാൻ ഡിവൈഎസ്പിയെ വെല്ലുവിളിക്കുന്നുവെന്നും പരാതിക്കാർ പറഞ്ഞു.
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റസ്റ്റത്തിനെതിരെ പരാതിക്കാർ. മോൻസൻ മാവുങ്കലുമായുള്ള ഇടപാടിൽ ഹവാല പണം ഉപയോഗിച്ചിട്ടില്ല. ഹവാല പണമാണെന്ന് തെളിയിക്കാൻ ഡിവൈഎസ്പിയെ വെല്ലുവിളിക്കുന്നുവെന്നും പരാതിക്കാർ പറഞ്ഞു. മോൻസന് നൽകിയ പണത്തിന് ബാങ്ക് രേഖയുണ്ട്. ഡിവൈഎസ്പിക്കെതിരായ എല്ലാ തെളിവുകളും ഇഡിയ്ക്ക് കൈമാറുമെന്നും പരാതിക്കാർ കൂട്ടിച്ചേര്‍ത്തു.
ഡിവൈഎസ്പി റസ്റ്റത്തിന്റെ ആരോപണം പരാതിക്കാരെ ഭിന്നിപ്പിക്കാൻ വേണ്ടിയാണെന്നും പരാതിക്കാർ ആരോപിച്ചു. മോൻസൻ മാവുങ്കലിന് പരാതിക്കാർ നൽകിയത് ഹവാല പണം ആണെന്നായിരുന്നു ഡിവൈഎസ്പിയുടെ ആരോപണം. മോൻസന്റെ കള്ളപ്പണം പണം കണ്ടെത്താൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷത്തിൽ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നും പരാതിക്കാര്‍ പറയുന്നു.
ക്രൈംബ്രാഞ്ച് ഡിവൈസ് പി റസ്‌റ്റം 2021 നവംബറിൽ അനുമോൾ, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി. അന്വേഷണം നടത്തണമെങ്കിൽ പണം വേണമെന്ന് ഡിവൈഎസ്പി നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് പരാതിയിൽ പറയുന്നത്. പണം നൽകിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് ചോദ്യം ചെയ്തപ്പോൾ ഫോൺ വഴി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി എന്ന ആക്ഷേപവും പരാതിക്കാർ ഉയർത്തിയിട്ടുണ്ട്.