ഒടുവില്‍ നിത്യഹരിതനായകന് സ്‍മാരകം ഒരുങ്ങുന്നു; താമസമുണ്ടായത് വേദനിപ്പിക്കുന്ന വീഴ്ചയെന്ന് മുഖ്യമന്ത്രി
ചിറയൻകീഴ് പഞ്ചായത്തിന് കീഴിലെ കലാഗ്രാമാണ് പ്രേംനസീറിനുള്ള സ്മാരകമായി മാറുന്നത്. ഓപ്പൺ എയർ തിയറ്റർ, ലൈബ്രറിയും, പ്രേം നസീർ സിനിമകളുടെ ഗ്യാലറിയും, മൂന്ന് നിലകളിലായി 15,000 ചതുരശ്ര അടി കെട്ടിടമാണ് പണിയുന്നത്.
തിരുവനന്തപുരം: മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയ നടൻ പ്രേം നസീറിന്‍റെ പേരിൽ ഒടുവിൽ സ്മാരകം ഒരുങ്ങുന്നു. ജന്മനാടായ ചിറയൻകീഴിൽ നിർമ്മിക്കുന്ന സ്മാരകത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. പ്രേം നസീറിന്‍റെ പേരിലുള്ള സ്മാരകം വൈകിയത് വേദനിപ്പിക്കുന്ന വീഴ്ചയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ലോകം ആരാധിച്ച പ്രേം നസീറിനെ ആദരിക്കാൻ മലയാളികൾ സമയമെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന്‍റെ നിത്യഹരിത നായകൻ വിടവാങ്ങി മൂന്ന് പതിറ്റണ്ടുകൾ ശേഷമാണ് ഒടുവിൽ സ്മാരകം ഒരുങ്ങുന്നത്.
ചിറയൻകീഴ് പഞ്ചായത്തിന് കീഴിലെ കലാഗ്രാമാണ് പ്രേംനസീറിനുള്ള സ്മാരകമായി മാറുന്നത്. ഓപ്പൺ എയർ തിയറ്റർ, ലൈബ്രറിയും, പ്രേം നസീർ സിനിമകളുടെ ഗ്യാലറിയും, മൂന്ന് നിലകളിലായി 15,000 ചതുരശ്ര അടി കെട്ടിടമാണ് പണിയുന്നത്. കുട്ടിയായിരുന്ന പ്രേംനസീർ ഏറിയ സമയവും ചെലവഴിച്ചിരുന്ന ശാർക്ക ക്ഷേത്രത്തോട് ചേർന്നാണ് സ്മാരകമൊരുങ്ങുന്നതെന്നതിൽ കുടംബാംഗങ്ങൾക്കും ഏറെ സന്തോഷം. സ്മാരകത്തിനായി പലട്ടം ശ്രമങ്ങൾ ഉണ്ടായിട്ടും, ഭൂമിയേറ്റെടുപ്പ് അടക്കമുള്ള തടസ്സങ്ങളാണ് ഇത്രയും കാലം വൈകിച്ചത്. സാംസ്കാരിക വകുപ്പിൽ നിന്നും എംഎൽഎ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ശ്രമം.