ഇരു കൊലപാതകങ്ങളിലും ഉൾപ്പെട്ടവർ ഒളി സങ്കേതങ്ങളിലേക്ക് മാറിയതയാണ് പൊലീസ് നിഗമനം. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആലപ്പുഴയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്‌‌ 

ആലപ്പുഴ:  ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ (political murder)ഇന്ന് കൂടുതൽ അറസ്റ്റിനു (arrest)സാധ്യത. ഇന്നലെ കസ്റ്റഡിയിലായ പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. SDPI നേതാവ് ഷാനിനെ കൊലപ്പെടുത്താൻ എത്തിയ സംഘത്തിന് വാഹനം നൽകുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ രണ്ടുപേർ നൽകിയ മൊഴി. 

എന്നാൽ ഇവരുടെ മൊബൈൽ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആളുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇരു കൊലപാതകങ്ങളിലും ഉൾപ്പെട്ടവർ ഒളി സങ്കേതങ്ങളിലേക്ക് മാറിയതയാണ് പൊലീസ് നിഗമനം. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആലപ്പുഴയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്‌‌

ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് മണ്ണഞ്ചേരിയിലേയും ആലപ്പുഴ വെള്ളക്കിണറിയിലേയും ജനം. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിന്റെ കൊലപാതകത്തിന് ശേഷം ജില്ലയില്‍ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷംകാര്യമായി ഉണ്ടായിരുന്നില്ല. അടുത്തിലെ മാവേലിക്കരയിലും മണ്ണഞ്ചേരിയിലും എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ കൃത്യമായ ഇടപെടലില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. ആലപ്പുഴ കോടതിയിലെ അഭിഭാഷകനായ രഞ്ജിത്ത് ശ്രീനിവാസ് ഒരുതവണ ആലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ഷാനും. എസ്ഡിപിഐയുടെ ശക്തികേന്ദ്രമായ മണ്ണഞ്ചേരിയില്‍ കൊലപാതകം നടന്നത് പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനിയിട്ടില്ല. 

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി ജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ് ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസിന്റെ നിഗമനം. 

ഇതിനിടെ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഒമ്പതരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നാണ് പൊലീസ് ബി ജെ പി നേതാക്കളെ അറിയിച്ചത്. മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിനു വച്ച ശേഷം ആറാട്ടുപുഴ വലിയഴീക്കലെ രഞ്ജിത്തിന്റെ കുടുംബ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടർന്നാകും സംസ്കാരം.പോസ്റ്റ്മോർട്ടം വൈകിക്കാൻ പൊലീസ് ആസൂത്രിത ഗൂഢാലോചന നടത്തിയെന്ന് ബി ജെ പി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിലെത്തും. വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗവും ഇന്ന് ഉച്ചയ്ക്കു ശേഷം ചേരും