ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ ഇരട്ടിയിലധികമായി 5296 ലേക്കെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ (Covid Patients) എണ്ണത്തിലെ കുതിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങി. പ്രതിദിന കേസുകളിലെ (Daily Cases) വർധനവ് 45 ശതമാനമായാണ് കുത്തനെ ഉയർന്നത്. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം കൂടി. എന്നാൽ ജനജീവിതത്തെ ബാധിക്കുമെന്നതിനാൽ പൂർണമായി അടച്ചിട്ടുള്ള നിയന്ത്രണം ഇപ്പോഴാലോചിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ ഇരട്ടിയിലധികമായി. 5296 ലേക്കെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒന്നാം തിയതിയിലെ 169-ൽ നിന്ന് ഇന്നലെ 240 ആയി ഉയർന്നു. ഒന്നാം തിയതി 18,904 പേർ ചികിത്സയിലുണ്ടായിരുന്നത് ഇന്നലെ 27,895 ആയി. മുൻ ആഴ്ച്ചയെ അപേക്ഷിച്ച് പ്രതിദിന കേസുകളിലുണ്ടായത് 45 ശതമാനത്തിന്റെ വർധനവാണ്. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മുൻ ആഴ്ച്ചത്തെ അപേക്ഷിച്ച് 5 ശതമാനം കൂടിയത്. 

മുൻ ആഴ്ച്ചയിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 1.9 ശതമാനം ആയിരുന്നു. ഇത് ഈയാഴ്ച്ചയിൽ 2.1 ശതമാനം ആയി. വെന്റിലേറ്ററിലും ഐസിയുവിലും ഉള്ള രോഗികളുടെ എണ്ണം കുത്തനെ താഴക്ക് വന്നിടത്ത് നിന്ന് പതിയെ ഉയരാൻ തുടങ്ങി. ഒന്നോ ഒന്നരയോ ആഴ്ച്ചക്ക് ശേഷമാകും ഈ കണക്കിലെ കുതിപ്പ് പ്രതിഫലിക്കുക. നിലവിൽ 418 രോഗികൾ ഐസിയുവിലും 145 രോഗികൾ വെന്റിലേറ്ററിലും ചികിത്സയിലുണ്ട്.

കേസുകൾ കൂടുന്നതിനാൽ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങൾ വീണ്ടും തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കും 7 ദിവസ നിർബന്ധിത ക്വറന്റീൻ നടപ്പാക്കിത്തുടങ്ങി. ഒമിക്രോൺ പശ്ചാത്തലത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, ഗുരുതരമാകുന്നവരുടെ എണ്ണം എന്നിവയാണ് നിർണായകമാവുക. കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടെങ്കിലും ലോക്ക്ഡൗൺ അടക്കമുള്ള ക‍ർശന നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം ഉടനെ കടക്കില്ല എന്നാണ് സൂചന. സമ്പൂ‍ർണ അടച്ചുപൂട്ടൽ പരി​ഗണനയിൽ ഇല്ലെന്നും ക്ഷീണാവസ്ഥയിലുള്ള സാമ്പത്തികമേഖലയെ വീണ്ടും നിശ്ചലമാക്കാനാവില്ലെന്നും ആരോ​ഗ്യമന്ത്രി വീണ ജോ‍ർജ് ഇന്ന് വ്യക്തമാക്കി.