മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ പൊലീസിൻ്റെ മുന്നറിയിപ്പും സർക്കാർ അവ​ഗണിച്ചുവെന്ന് വിവരങ്ങൾ. സ്പോൺസർമാരുടെ പശ്ചാത്തലം വിശദീകരിച്ച് ആയിരുന്നു പൊലീസ് റിപ്പോർട്ട്.

തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ. പൊലീസിൻ്റെ മുന്നറിയിപ്പും സർക്കാർ അവ​ഗണിച്ചു. സർക്കാരിനെതിരെ ആരോപണങ്ങൾക്ക് വഴിവെക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സ്പോൺസർമാരുടെ പശ്ചാത്തലം വിശദീകരിച്ച് ആയിരുന്നു പൊലീസ് റിപ്പോർട്ട്.

സ്പോൺസർമാർക്കെതിരെ 19 കേസുകളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വഞ്ചനാക്കുറ്റത്തിന് ഉൾപ്പെടെ നിയമനടപടി നേരിടുന്നവരാണ് സ്പോൺസർമാരെന്നും മുന്നറിയിപ്പ് നൽകിയിട്ടും അവ​ഗണിച്ചാണ് സർക്കാർ മുന്നോട്ട് പോയത്. അ‍ർജന്‍റീനയെ കൊണ്ടുവരുന്നതിനുളള ഫണ്ടിന്‍റെ ഉറവിടം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചേക്കാമെന്നും ഇത് സംസ്ഥാന സർക്കാരിന് എതിരെയുളള നടപടിയായി ചിത്രീകരിക്കപ്പെടുമെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒരു അന്താരാഷ്ട്ര മത്സരം നടത്തേണ്ട നടപടിക്രമം പാലിച്ചിട്ടില്ല. ഒരു സ്വകാര്യ ചാനലിനുളള പ്രമോഷൻ പരിപാടിയായി വ്യാഖ്യാനിച്ചേക്കാം. അവധാനതയോടെ വിഷയം സർക്കാർ കൈകാര്യം ചെയ്യണമെന്നും പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.