Asianet News MalayalamAsianet News Malayalam

കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ, പിഎഫ്ഐ കേന്ദ്രങ്ങളിൽ പരിശോധന തുടർന്ന് പൊലീസ്

പത്തനംതിട്ട കോന്നിയിൽ നാല് നേതാക്കളുടെ വീടുകളിൽ പരിശോധന നടന്നു. കണ്ണൂരിലും തൃശ്ശൂരിലും കൊല്ലത്തും അറസ്റ്റ് തുടരുകയാണ്

more popular front workers arrested in kerala and police raid continuing
Author
First Published Sep 29, 2022, 4:52 PM IST

പത്തനംതിട്ട / കൊല്ലം/ കണ്ണൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധനയും അറസ്റ്റും തുടരുന്നു. പത്തനംതിട്ട കോന്നിയിൽ നാല് നേതാക്കളുടെ വീടുകളിൽ പരിശോധന നടന്നു. കണ്ണൂരിലും തൃശ്ശൂരിലും കൊല്ലത്തും അറസ്റ്റ് തുടരുകയാണ്.

നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും ശക്തി കേന്ദ്രങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഹർത്താലിൽ വ്യാപക അക്രമമുണ്ടാക്കിയതിന് പിടിയിലായവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെ മുതൽ പരിശോധന നടന്നത്.

കോന്നി കുമ്മണ്ണൂരിൽ പിഎഫ്ഐ പ്രവർത്തകരായ മുഹമ്മദ് ഷാൻ, അജ്മൽ ഷാജഹാൻ, അജ്മൽ അഹമ്മദ് എന്നിവരുടെ വീടുകളിൽ കോന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുഹമ്മദ് ഷാനെ ഇന്നലെ രാത്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്യാമ്പസ് ഫ്രണ്ട് നേതാവായ ഷാൻ മുഹമ്മദിന്റെ എലിയറക്കലിലെ വീട്ടിലും പരിശോധന നടത്തി. ഇതിന് ശേഷം കലഞ്ഞൂരിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പരിശോധന നടന്ന വീടുകളിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന്റെ കൊടിയും നോട്ടീസുകളും പിടിച്ചെടുത്തു. കുലശേഖരപേട്ടയിലും പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പരിശോധന നടന്നു. ഹർത്താൽ ദിവസം ആനപ്പാറയിൽ ബസ്സിന് കല്ലെറിഞ്ഞ കേസിലെ പ്രതികളുടെ വീട്ടിലാണ് പരിശോധനയുണ്ടായത്. 

കണ്ണൂർ ഉളിയിൽ ബൈക്ക് യാത്രക്കാരനെ പെട്രോൾ ബോംബ് കേസിലെ പ്രതി സഫ്വാൻ, നടുവനാട് പൊലീസിനെ ആക്രമിച്ച സത്താർ ,സജീ‌ർ തൃശ്ശൂർ പുന്നയൂർക്കുളത്ത് ലോറി എറിഞ്ഞ് തകർത്ത എസ്ഡിപിഐ പ്രവർത്തകരായ സക്കീർ, റമീസ്, കൊല്ലം പുനലൂരിൽ കെഎസ്ആർടിസി ബസിനും വാഹനങ്ങൾക്കും നേരെ കല്ലെറിഞ്ഞ കേസിൽ മുഹമ്മദ് ഹാരിഫ്, സൈഫുദ്ദീൻ എന്നിവരയും ഇന്ന് അറസ്റ്റ് ചെയ്തു. കരവാളൂരിൽ കെഎസ്ആർടിസി ബസിന് പുറമെ പുനലൂരും വെള്ളിമലയിലും ചരക്ക് വാഹനങ്ങൾക്ക് നേരെയുമാണ് ഇവർ കല്ലെറിഞ്ഞത്. ഇടുക്കി ബാലൻപിള്ള സിറ്റിയിൽ അനുമതി ഇല്ലാതെ പ്രകടനം നടത്തിയ ഏഴ് ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയും കേസെടുത്തു. വരും ദിവസങ്ങളിലും വിവിധ കേന്ദ്രങ്ങളിലും പരിശോധനയും അറസ്റ്റും തുടരുമെന്നാണ് സൂചന.

 'പോപ്പുലര്‍ ഫ്രണ്ട് അക്രമം നടത്തിയപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചു, ഒത്താശ ചെയ്തു' വിമുരളീധരന്‍

അതിനിടെ, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത നടപടിയാണുണ്ടായത്. ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ ഹർത്താലിന് ആഹ്വാനം ചെയ്ത അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നാണ് ഡിവിഷൻ ബെ‍ഞ്ച് ഉത്തരവ്. തുക കെട്ടി വച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി.ശാർങധരൻ ആണ് ക്ലെയിംസ് കമ്മീഷണർ.

ഹർത്താലിലെ അക്രമം: കോഴിക്കോട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് തുക കെട്ടി വയ്ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും. സർക്കാരും കെഎസ്ആർടിസിയും നൽകിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കിൽ ആ തുകയും ക്ലെയിംസ് കമ്മീഷണർക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

പിഎഫ്ഐ ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ എല്ലാ കേസിലും പ്രതി ചേർക്കാൻ ഹൈക്കോടതി


 

Follow Us:
Download App:
  • android
  • ios