വാക്സീൻ വിതരണത്തിന് സമ്പൂർണ സജ്ജമായി കേരളം, 133 കേന്ദ്രങ്ങള്‍; ആദ്യദിനം 13300 പേര്‍ക്ക് വാക്സീന്‍
ഈ മാസം 16 മുതൽ വാക്സീന്‍ വിതരണം തുടങ്ങുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. 30 കോടി പേർക്ക് വാക്സീൻ ആദ്യഘട്ടം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീന്‍ വിതരണത്തിന് 133 കേന്ദ്രങ്ങൾ. ഓരോ കേന്ദ്രത്തിലും 100 പേർക്ക് ഒരു ദിവസം വാക്സീൻ നൽകും. ആദ്യ ദിനം 13,300 പേർക്കായിരിക്കും വാക്സീന്‍ ലഭിക്കുക. ഏറ്റവും കൂടുതൽ വാക്സിനേഷന്‍ കേന്ദ്രങ്ങൾ എറണാകുളം ജില്ലയിലായിരിക്കും. ഇവിടെ 12 കേന്ദ്രങ്ങളാണ് ഉള്ളത്. തിരുവനന്തപുരം , കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളാണുള്ളത്. ബാക്കി ജില്ലകളിൽ 9 വീതം കേന്ദ്രങ്ങളായിരിക്കും ഉള്ളത്.
ഈ മാസം 16 മുതൽ വാക്സീന്‍ വിതരണം തുടങ്ങുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. 30 കോടി പേർക്ക് വാക്സീൻ ആദ്യഘട്ടം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിൽ ആദ്യം കുത്തിവെപ്പ് നൽകുന്നത് ഒരു കോടി വരുന്ന ആരോഗ്യപ്രവർത്തകർക്കാണ്. ഇതിന് ശേഷം കൊവിഡ് മുന്നണി പോരാളികളായ സുരക്ഷ ഉദ്യോഗസ്ഥർ ,ശൂചീകരണ തൊഴിലാളികൾ തുടങ്ങി രണ്ടു കോടി പേർക്ക് നല്‍കും. ഇവർക്ക് വാക്സീൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
ബാക്കിയുള്ള 27 കോടി വരുന്നവരെ ആയുഷ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി വാക്സീൻ നൽകുന്ന കാര്യം സർക്കാരിന്‍റെ പരിഗണനയിലാണ്. അടിയന്തര അനുമതി രണ്ട് വാക്സീനുകൾക്ക് ആണെങ്കിലും ആദ്യം നൽകി തുടങ്ങുക സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവീഷീൽഡാകും . സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സീൻ ഡോസുകൾ രാജ്യത്തെ നാല് മിനി സംഭരണശാലകളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാരിൽ നിന്ന് ഉത്തരവ് കിട്ടിയാലുടൻ വാക്സീൻ എത്തിച്ച് തുടങ്ങുമെന്ന് സീറം അറിയിച്ചു.