ശ്രീറാമിന്‍റേയും വഫയുടേയും ലൈസന്‍ റദ്ദാക്കാതെ മോട്ടോര്‍വാഹന വകുപ്പ്; ഇന്ന് നടപടിയെന്ന് വിശദീകരണം
രണ്ട് പേർക്കും നോട്ടീസ് നൽകി. നിയമനടപടികൾ പൂർത്തിയാക്കേണ്ട കാലതാമസം മാത്രമാണുണ്ടായതെന്ന് വിശദീകരണം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റേയും വഫ ഫിറോസിന്‍റേയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പ്. രണ്ട് പേർക്കും നോട്ടീസ് നൽകി. എന്നാല്‍ നിയമനടപടികൾ പൂർത്തിയാക്കേണ്ട കാലതാമസം മാത്രമാണുള്ളതെന്ന വിശദീകരണമാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നത്.
രണ്ട് പേരും നോട്ടീസ് നേരിട്ട് കൈപ്പറ്റിയിരുന്നില്ല. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. ലൈസന്‍സ് റദ്ദാക്കാത്ത നടപടി ചര്‍ച്ചയായതോടെ രണ്ടുപേരുടേയും ലൈസന്‍സ് ഇന്ന് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കി. അമിത വേഗതക്കും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും മൂന്ന് നോട്ടീസുകൾ വഫക്കു നൽകിയിരുന്നു.
ലൈൻസ് റദ്ദാക്കാനുള്ള നോട്ടീസ് നൽകിയ ശേഷം വഫ പിഴയടച്ചുവെന്നും മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കുന്നത്. ബഷീർ അപകടത്തിൽ മരിച്ചശേഷം വാഹനമോടിച്ചിരുന്ന ശ്രീരാമിന്‍റെ രക്തസാമ്പിളെടുക്കാൻ 9 മണിക്കൂർ വൈകിയതിനെ കുറിച്ചുള്ള പൊലീസിന്‍റെ പുതിയ വിചിത്രവാദം ചര്‍ച്ചയായതിന് പിന്നാലെയാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ മെല്ലെപ്പോക്ക് പുറത്ത് വരുന്നത്.