ആരാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. എവിടെ നിന്നാണ് നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) അത്തരമൊരു വിവരം കിട്ടിയത്. ഉറവിടമില്ലാത്ത ഒരു വാർത്തയെക്കുറിച്ച് എന്ത് ചർച്ച ചെയ്യാനാണ്. 

കാസർകോട്: ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ച‍ർച്ചകൾ തുടരുന്നതിനിടെ നിലപാടിൽ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ച‍ർച്ചകൾക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്നും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്നും മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉ​ദ്​ഘാടനത്തിനായി കാസർകോട് എത്തിയപ്പോൾ ആണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

മുല്ലപ്പള്ളിയുടെ വാക്കുകൾ -

ആരാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. എവിടെ നിന്നാണ് നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) അത്തരമൊരു വിവരം കിട്ടിയത്. ഉറവിടമില്ലാത്ത ഒരു വാർത്തയെക്കുറിച്ച് എന്ത് ചർച്ച ചെയ്യാനാണ്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും മാറേണ്ട സാഹചര്യമെന്താണ്? തുട‍ർച്ചയായി അൻപത് വ‍ർഷമായി പുതുപ്പള്ളിയിൽ നിന്നും നിയമസഭയിലേക്ക് ജയിച്ചു വരുന്ന ആളാണ് ഉമ്മൻചാണ്ടി.

കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ റെക്കോർഡാണ് അത്. അദ്ദേഹത്തിൻ്റെ നിയമസഭാം​ഗത്വത്തിൻ്റെ അൻപതാം വാ‍ർഷികം കേരളീയ പൊതുസമൂഹം ഒന്നാകെയാണ് ആഘോഷിച്ചത്. ആ അനുമോദന ചടങ്ങിൽ ഞാനാണ് അധ്യക്ഷത വഹിച്ചത്. ഉമ്മൻ ചാണ്ടിയുടെ പോപ്പുലാരിറ്റിയെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന തരത്തിൽ അങ്ങനെയൊരു പ്രസ്താവന എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല. 

ഏതെങ്കിലും ഒരു സീറ്റിനെക്കുറിച്ചോ സീറ്റ് വിഭജനക്കുറിച്ചോ ഹൈക്കമാൻഡ് ചർച്ച നടത്താറില്ല. ഞാനും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇവിടെ നിന്നും ദില്ലിക്ക് പോയി. അവിടെ ആൻ്റണിയും കെസി വേണു​ഗോപാലും ചർച്ചകളുടെ ഭാ​ഗമായി. ആ ചർച്ചയിൽ ഒരിടത്ത് പോലും സീറ്റ് വിഭജനം ചർച്ചയായില്ല. ഏറ്റവും മികച്ച സ്ഥാനാ‍ർത്ഥികളെ കണ്ടെത്തുക, മത്സരിക്കുന്നവ‍ർ ജയിച്ചു വരുന്നു എന്നുറപ്പാക്കുക ഇതാണ് ഹൈക്കമാൻഡ് സാന്നിധ്യത്തിൽ ചർച്ചയായ പ്രധാന കാര്യം.